"പ്രധാനമന്ത്രിയെ പുറത്താക്കണം ,രാജ്യം കേന്ദ്ര ഏജൻസികളുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ ": ആം ആദ്‌മിപാർട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് ആം ആദ്‌മിപാർട്ടി.  കേന്ദ്ര ഏജൻസികളുടെ സ്വേച്ഛാധിപത്യ ഭരണത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും പകരം സ്‌കൂളുകളും ആശുപത്രികളും പണിയുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും മുന്‍  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദി. ജന്തർ മന്തറിൽ ഞായറാഴ്‌ച  നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തിന് ആവശ്യം അഴിമതിരഹിതനായ ഒരു പ്രധാനമന്ത്രിയെയാണ്. അരവിന്ദ് കെജ്‌രിവാൾ ഇത്തരത്തിലുള്ള എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഒരു നേതാവാണ്. ഡൽഹിയിലെ ഭരണത്തിലൂടെ അദ്ദേഹം ആ കഴിവ് തെളിയിച്ചിട്ടുണ്ട്' സിസോദിയ പറഞ്ഞു.

പാർട്ടി ജന്തർ മന്തറിൽ ജനിച്ചതാണെന്നും അതിനുശേഷം ഡൽഹിയിലും പഞ്ചാബിലും ചരിത്രപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 'വെറും 13 വർഷത്തിനുള്ളിൽ പാർട്ടി ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ നിയമസഭാംഗങ്ങളെ തെരഞ്ഞെടുത്തു. ജന്തർ മന്തറിലെ ഒരു വേപ്പിൻ മര ചുവട്ടിൽ ജനിച്ച എഎപി പാർട്ടി ചരിത്രപരമായ നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.'തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി മോദി ഇഡി, സിബിഐ, തെരഞ്ഞെടുപ്പ് കമ്മിഷൻ, ഡൽഹി പൊലീസ്, മുഴുവൻ സർക്കാരിനെയും സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌ത് അധികാരത്തിൽ തുടരുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ആവശ്യമില്ലെന്ന്' എഎപി നേതാക്കൾ പറഞ്ഞു.

'അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്ന് ഡൽഹിയിൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിച്ചതിനും മുന്നോട്ടുകൊണ്ടുപോയതിനുമാണ് അരവിന്ദ് കെജ്‌രിവാളിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന്' എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ഒരു വശത്ത് യുപിയിൽ ശസ്ത്രക്രിയകൾ മെഴുകുതിരി വെളിച്ചത്തിൽ നടക്കുന്നതും മരണസമയത്ത് ആശുപത്രി കിടക്കകളോ ആംബുലൻസുകളോ ആളുകൾക്ക് ലഭിക്കാത്തതുമായ പ്രധാനമന്ത്രി മോദിയുടെ 'ഡബിൾ എഞ്ചിൻ' സർക്കാരാണിതെന്ന് അദ്ദേഹം ആവർത്തിച്ചു.


'എഎപി നേതാക്കൾക്കെതിരായ ബിജെപിയുടെ ഗൂഢാലോചനകളും കള്ളക്കേസുകളും കോടതിയിൽ തുറന്നുകാട്ടപ്പെട്ടു. ഇത് അരവിന്ദ് കെജ്‌രിവാൾ സത്യസന്ധനായിരുന്നുവെന്നും, മുന്നോട്ടും തുടരണമെന്നും ഉള്ളതിൻ്റെ സൂചനയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ എന്നിവ നിർമിക്കാൻ ഫണ്ടില്ലെന്ന് മുൻ സർക്കാരുകൾ അവകാശപ്പെട്ടപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിലൂടെ എല്ലാം നടപ്പാക്കാമെന്ന് അരവിന്ദ് കെജ്‌രിവാൾ തെളിയിച്ചു' അദ്ദേഹം പറഞ്ഞു.അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കൾ വ്യാജ കേസുകളിൽ നിന്ന് നീതികരിക്കപ്പെട്ട് തിരിച്ചെത്തിയെന്ന് ഗോപാൽ റായ് പറഞ്ഞു. ഇരുട്ടിൻ്റെയും അനീതിയുടെയും കാലഘട്ടത്തിൽ ചരിത്രപരമായ വിധി പുറപ്പെടുവിച്ച വിചാരണ കോടതി ജഡ്‌ജിയെ ഈ അവസരത്തിൽ പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആരുടെയും പ്രീതി ആവശ്യമില്ലാതെ, ഞങ്ങളുടെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ എഎപി വീണ്ടും സർക്കാർ രൂപീകരിക്കും. ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഗുജറാത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്, ഇത്തവണ എഎപി സർക്കാർ ഉറപ്പായും രൂപീകരിക്കും' അദ്ദേഹം പറഞ്ഞു.