"ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണ പരാജയം":കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ, എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർണമായും തള്ളി. 1709 പേജുകളുള്ള വിധിന്യായത്തിൽ, ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി.
ദിലീപ് പൾസർ സുനിക്ക് പണം നൽകി ക്വട്ടേഷൻ നൽകി എന്ന പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ദിലീപ് പണം നൽകിയതിനോ, പൾസർ സുനി ദിലീപിൽ നിന്ന് പണം വാങ്ങാൻ ശ്രമിച്ചതിനോ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന തെളിവുകളായ ജയിലിൽ നടന്ന ഫോൺ സംഭാഷണങ്ങൾ, ജയിലിൽ നിന്ന് കത്ത് വന്ന കാര്യങ്ങൾ എന്നിവ നിയമപരമായി പോരായ്മകളുള്ളതിനാൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോർട്ടർ ടി.വി. പുറത്തുവിട്ട ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമുള്ള തുടരന്വേഷണവും കോടതി പൂർണമായും തള്ളിക്കളഞ്ഞു.
അതിജീവിതയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും കോടതി സംശയം രേഖപ്പെടുത്തി. മോതിരം കാണിക്കാൻ പ്രതികൾ ആവശ്യപ്പെട്ടുവെന്ന പ്രോസിക്യൂഷൻ വാദം വിശ്വസനീയമല്ലെന്നും, മോതിര ദൃശ്യം പകർത്തിയ കാര്യം സംഭവത്തിന് ശേഷം പലതവണ മൊഴി നൽകിയിട്ടും അതിജീവിത പറയാതിരുന്നത് ദുരൂഹമാണെന്നും വിധിന്യായത്തിൽ പറയുന്നു. മാത്രമല്ല, ദൃശ്യങ്ങളില്‍ അതിജീവിതയുടെ മുഖം വ്യക്തമായി കാണാമെന്നിരിക്കെ മോതിര ദൃശ്യത്തിന് എന്ത് പ്രസക്തിയെന്നും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്.
ദിലീപിൻ്റെ അറസ്റ്റ് പോലും അടിസ്ഥാനരഹിതമാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. അറസ്റ്റിന് ശേഷവും ദിലീപ് മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എഫ്.എസ്.എൽ. റിപ്പോർട്ടിൽ വന്ന വിവരങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. കസ്റ്റഡിയിലിരിക്കെ എങ്ങനെ ഫോൺ ഉപയോഗിച്ചു എന്നതിൽ കോടതി സംശയം രേഖപ്പെടുത്തി.ദിലീപിന്‍റെ ഫോണ്‍ ശാസ്ത്രീയ പരശോധനയ്ക്ക് അയക്കാത്തത് അടക്കം കാര്യങ്ങളും കോടതി വിധിയില്‍ വ്യക്തമാക്കി.
അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. ബി. സന്ധ്യ, ആലുവ റൂറൽ എസ്.പി. എ.വി. ജോർജ്, ഡി.വൈ.എസ്.പി. ബൈജു പൗലോസ് എന്നിവരടങ്ങിയ സംഘം കേസിലെ ടീം ലീഡറായ അന്നത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിൻ്റെ സാന്നിധ്യമില്ലാതെ പല കാര്യങ്ങളും നടത്തിയെന്ന ദിലീപിൻ്റെ ആരോപണവും കോടതി മുഖവിലക്കെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗൂഢാലോചനയെന്ന പ്രതിഭാഗം വാദം പരിഗണിച്ച കോടതി ദിലീപിനെതിരേ ശാസ്ത്രീയമായി തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും വിധിയില്‍ വ്യക്തമാക്കി.
ദിലീപിനെ വെറുതെ വിട്ടെങ്കിലും, കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള മറ്റ് ആറ് പ്രതികളെ (മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്) കുറ്റക്കാരാണെന്ന് കണ്ടെത്തി 20 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു.