സിവിലിയന്‍ ബഹുമതി നിരസിച്ച പാരമ്പര്യമുള്ള പാർട്ടി, വിഎസിന് ലഭിച്ച പത്മപുരസ്‌കാരത്തിൽ എന്ത് നിലപാടെടുക്കും?

സിവിലിയന്‍ ബഹുമതി നിരസിച്ച പാരമ്പര്യമുള്ള പാർട്ടി, വിഎസിന് ലഭിച്ച പത്മപുരസ്‌കാരത്തിൽ  എന്ത് നിലപാടെടുക്കും?

തിരുവനന്തപുരം: മരണാനന്തരമെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നത്. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കരം പ്രഖ്യാപിച്ചതിന് പിന്നാലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളോട് ഇടത് നേതാക്കള്‍ സ്വീകരിച്ച നിലപാടുകളും ചര്‍ച്ചയാവുകയാണ്.

സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവായിരുന്നു കാലങ്ങളായി ഇടത് നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്നത്. പത്മവിഭൂഷണ്‍ മുതല്‍ ഭാരതരത്‌ന പുരസ്‌കാരം വരെ ഇടത് നേതാക്കള്‍ നിരസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ നിര്‍ണായകമാണ് വിഎസിനുള്ള ബഹുമതിയെന്നാണ് വിലയിരുത്തല്‍.പ്രഥമ കേരള മുഖമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടാണ് ബഹുമതി നിരസിച്ച ആദ്യ സിപിഎം നേതാവ്. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് പത്മവിഭൂഷണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഇഎംഎസും പാര്‍ട്ടിയും പുരസ്‌കാരം നിരസിക്കുകയായിരുന്നു. 1996 ല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരത രത്‌ന നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നു. പുരസ്‌കാരം നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ ജ്യോതി ബസുവിനോട് നേരത്തെ തന്നെ അന്വേഷിച്ചു. എന്നാല്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ജ്യോതി ബസു സ്വീകരിച്ച നിലപാട്. ഇതോടെ പ്രഖ്യാപനം ഉണ്ടായില്ല.ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു സുര്‍ജിത്തും പാര്‍ട്ടിയും സ്വീകരിച്ചത്. 2022 ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നു. എന്നാല്‍ ബുദ്ധദേബും പുരസ്‌കാരം നിരസിക്കുകയായിരുന്നു.

പുരസ്‌കാരങ്ങള്‍ക്കായല്ല കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനമെന്നും ഭരണകൂടങ്ങളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമാണ് നിരസിക്കലിന് സിപിഎമ്മും നേതാക്കളും ഉയത്തിപ്പിടിച്ച നിലപാട്. എന്നാല്‍, പത്മവിഭൂഷന്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി വി എസ് അച്യൂതാനന്ദനിലേക്ക് എത്തുമ്പോള്‍ ഇതുവരെ സിപിഎം നിലപാട് എടുത്തിട്ടില്ല. പുരസ്‌കാരത്തോട് പ്രതികരിച്ച വിഎസിന്റെ കുടുംബം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അംഗീകാരമായി കാണുന്നു എന്നാണ് വ്യക്തമാക്കിയത്.

ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ആദരത്തില്‍ മകന്‍ എന്ന നിലയില്‍ വലിയ അഭിമാനമുണ്ട് എന്നായിരുന്നു വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ ബഹുമതിയോട് പ്രതികരിച്ചത്. പുരസ്‌കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചതെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി.ഈ ആദരത്തെ ജനങ്ങള്‍ അച്ഛന് നല്‍കുന്ന സ്നേഹമായി കാണുന്നു. പുരസ്‌കാര ലബ്ധിയില്‍ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പുരസ്‌കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങള്‍ അച്ഛന് നല്‍കിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാര്‍ത്ഥ 'പത്മം' എന്നും അരുണ്‍കുമര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.