മട്ടന്നൂരിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്ന മോഷ്ട്ടാവ് പിടിയിൽ

മട്ടന്നൂരിലെ   അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്ന മോഷ്ട്ടാവ് പിടിയിൽ

മട്ടന്നൂർ: തെരൂരിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി. പാലക്കാട് അലനെല്ലൂർ സ്വദേശി എം. നവാസ് (55) എന്ന 'അളിയൻ നവാസി'നെ വയനാട് കാട്ടിക്കുളത്ത് വെച്ചാണ് പോലീസ് വലയിലാക്കിയത്.

തെരൂർ പാലയോട്ട് ടി. നാരായണന്റെ 'പൗർണമി' വീട്ടിലായിരുന്നു കവർച്ച. ഡിസംബർ 22-ന് നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിലേക്ക് പോയ സമയത്താണ് നവാസ് വീട് ലക്ഷ്യമിട്ടത്. ഡിസംബർ 28-ന് രാത്രി വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. കൃത്യമായ ആസൂത്രണത്തോടെയാണ് നവാസ് മോഷണം നടത്തിയത്. വീട് നിരീക്ഷിച്ച ശേഷം പിറ്റേദിവസം രാത്രി ആയുധങ്ങളുമായി മണിക്കൂറുകളോളം പരിസരത്ത് ഒളിച്ചിരുന്നു. തുടർന്ന് അർദ്ധരാത്രി 12 മണിയോടെ കമ്പിപ്പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തുകയറി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവർന്ന നവാസ്, തെളിവ് നശിപ്പിക്കാനായി വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകളും തകർത്തു.

മോഷണമുതലുമായി കടന്ന നവാസ് കേരളത്തിലെയും കർണാടകയിലെയും വിവിധ നഗരങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. ആഡംബര ലോഡ്ജുകളിൽ മാറി മാറി താമസിച്ച് പോലീസിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയനാട് അതിർത്തിയിൽ വെച്ച് മട്ടന്നൂർ പോലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ കവർച്ചാ കേസുകളിൽ പ്രതിയായ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.