മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ

ബാരാമതി : "അജിത് ദാദാ അമർ രഹേ..."എന്ന മുദ്രാവാക്യം മുഴക്കി അന്തരിച്ച  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്പവാറിന് അവസാന യാത്രയയപ്പ് നൽകിപതിനായിരങ്ങൾ . ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ കോളേജ് മൈതാനത്ത് നടന്ന സംസ്കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള  പ്രമുഖ നേതാക്കൾ പങ്കെടുത്തു. അജിത് പവാറിന്റെ മകൻ പാർഥ് പവാർ ചിതയ്ക്ക് തീ കൊളുത്തി.  അന്ത്യാഞ്ജലി അർപ്പിക്കാനായി  മൈതാനത്തേക്ക് ഒഴുകിയെത്തിയത് ജനസമുദ്രം . പവാറിന്റെ വീട്ടിൽ നിന്ന് വിലാപയാത്രയായാണ് സംസ്കാര ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ഭൗതികശരീരം എത്തിച്ചത്. തുടർന്ന് അന്തിമോപചാര ചടങ്ങുകൾ നടന്നു. അഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. പവാർ കുടുംബത്തിലെ അംഗങ്ങളായ ശരത് പവാർ, സുപ്രിയ സുലെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷം മകനായ പാർത്ഥ് ചിതക്ക് തീ കൊളുത്തി. 

ബാരാമതിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും മറ്റു നാലു പേരും മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.