ഫുട്ബോൾ ടീമിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഢനം: പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഫുട്ബോൾ ടീമിൽ  അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഢനം: പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

മുംബൈ : ഫുട്ബോൾ കരിയറിൽ വലിയ അവസരങ്ങൾ വാങ്ങിത്തരാമെന്ന് മോഹിപ്പിച്ച് പതിനേഴുകാരിയായ പെൺകുട്ടിയെ വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച ഫുട്ബോൾ കോച്ച് പാൽഘറിൽ അറസ്റ്റിലായി . അഭിജിത് മെണ്ഡാൾ (36) എന്നയാളെയാണ് പോക്സോ (POCSO) നിയമപ്രകാരം കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കോച്ച് തന്നെ നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കാണിച്ച് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.2023ൽ വസായിലെ പ്രമുഖ ഫുട്ബോൾ ട്രെയിനിങ് അക്കാദമിയിൽ  ചേർന്ന പെൺകുട്ടിക്ക് കായികരംഗത്ത് വലിയ വളർച്ചയും അവസരങ്ങളും വാഗ്ദാനം ചെയ്താണ് ഇയാൾ ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വെക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് പിന്നീട് മൂന്ന് വർഷത്തോളം ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.തുടർന്ന് ഇയാളുടെ ക്രൂരതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും, കൈവശമുള്ള പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയായിരുന്നു. ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി മാതാപിതാക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അക്കാദമിയിലെ മറ്റ് കുട്ടികൾക്ക് നേരെ സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.