മൂന്ന് പ്രധാന അവയവങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മാറ്റിവയ്ക്കുന്നു: ഇത്തരമൊരു ശസ്ത്രക്രിയ രാജ്യത്ത് ആദ്യം

മൂന്ന് പ്രധാന അവയവങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മാറ്റിവയ്ക്കുന്നു: ഇത്തരമൊരു  ശസ്ത്രക്രിയ രാജ്യത്ത് ആദ്യം

കോട്ടയം:  ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഒരൊറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങുകയാണ്.  അങ്ങനെ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ,അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രാജ്യത്ത് പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് .സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ഇത് ആദ്യമാണ്. മാത്രമല്ല, കോട്ടയം മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടിയാണിത്.ഈ മഹത്തായ ദൗത്യത്തിന് കാരണമായത്  തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ എ.ആർ. അനീഷിൻ്റെ  (38) അവയവങ്ങളാണ്. ശബരിമല ദർശനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അനീഷിന് ഒക്ടോബർ 22-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിതീവ്ര ദുഃഖത്തിനിടയിലും അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതം നൽകിയത് എട്ടുപേർക്ക് പുതുജീവൻ നൽകാൻ കാരണമായി.അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലങ്ങൾ ഉൾപ്പെടെ ആകെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്. ഒരു വൃക്ക, പാൻക്രിയാസ്, കൈ എന്നിവ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗിക്കും നൽകി. കെ-സോട്ടോ (K-SOTTO)യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റത്തിനുള്ള ഏകോപനവും നടപടിക്രമങ്ങളും പൂർത്തിയാക്കിയത്.