ഗോഹത്യ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ വീതം പിഴയും

ഗോഹത്യ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ വീതം പിഴയും

അഹമ്മദാബാദ്: ഗോഹത്യ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ച് അമ്രേലി സെഷൻസ് കോടതി. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പശുവിനെ കൊന്നതിന് കഠിനമായ ശിക്ഷ ഒരുമിച്ച് ചുമത്തുന്നത്. സെഷൻസ് ജഡ്ജി റിസ്വാനബീൻ ബുഖാരിയാണ് വിധി പുറപ്പെടുവിച്ചത്. ഗോസംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിൽ ഇതൊരു നാഴികക്കല്ലാണെന്ന് ഗുജറാത്ത് സർക്കാർ വിശേഷിപ്പിച്ചു. 'ഗോമാതാവിനെ ഉപദ്രവിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന ശക്തമായ സന്ദേശമാണിത്,' എന്ന് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി പ്രതികരിച്ചു.

അമ്രേലിയിലെ ചെറിയ പട്ടണത്തെ ഇളക്കിമറിക്കുകയും ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തെക്കുറിച്ച് സംസ്ഥാനതലത്തിൽ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്ത ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരെ ഗോക്കളെ കശാപ്പ് ചെയ്തതിനും മാംസം കടത്തിയതിനും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.

പോലീസ് ഓഫീസർ വനരാജ് മഞ്ജാരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എഎസ്ഐ ആർ എൻ മൽകിയയുടെ നേതൃത്വത്തിലുള്ള അമ്രേലി സിറ്റി പോലീസ് സംഘം 2023 നവംബർ 6 ന് ഖട്ട്കിവാഡയിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയതോടെയാണ് കേസിന്റെ തുടക്കം. പ്രധാന പ്രതിയായ അക്രം സോളങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ചിതറിക്കിടക്കുന്ന നിലയിൽ വാലുകൾ, തോലുകൾ, കാൽ ഭാഗങ്ങൾ എന്നിവയുൾപ്പെടെ കശാപ്പ് ചെയ്ത മൃഗങ്ങളുടെ ഭാഗങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഖാസിം സോളങ്കിയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. അക്രം, സത്താർ എന്നിവർ ആദ്യം ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി.

“ഈ വിധി അമ്രേലിയ്ക്ക് മാത്രമല്ല, സംസ്ഥാനത്തിന് മുഴുവനും ചരിത്രപരമാണ്. ഒരൊറ്റ ഗോഹത്യ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇത് ആദ്യമായാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവതരിപ്പിച്ച ഗുജറാത്തിലെ ഗോസംരക്ഷണ നിയമം പ്രതീകാത്മകമല്ല, അത് ശക്തമായി നീതി നടപ്പാക്കുമെന്നും ഇത് തെളിയിക്കുന്നു.” - പബ്ലിക് പ്രോസിക്യൂട്ടർ ചന്ദ്രേഷ് ബി മേത്ത പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു:

വിചാരണയ്ക്കിടെ, നിയമവിരുദ്ധമായ മാംസ വ്യാപാരത്തിനായി പ്രതികൾ മനഃപൂർവം ഗോക്കളെ കശാപ്പ് ചെയ്തുവെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകളും ദൃക്‌സാക്ഷി മൊഴികളും മേത്ത കോടതിയിൽ സമർപ്പിച്ചു. ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ഓരോരുത്തർക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ, സെക്ഷൻ 6(ബി) പ്രകാരം (ഏഴ് വർഷം തടവും 1 ലക്ഷം രൂപ പിഴയും), ഐപിസി സെക്ഷൻ 429 പ്രകാരം (അഞ്ച് വർഷം തടവും 5,000 രൂപ പിഴയും), ഐപിസി സെക്ഷൻ 295 പ്രകാരം (മൂന്ന് വർഷം തടവും 3,000 രൂപ പിഴയും) എന്നിങ്ങനെ അധിക ശിക്ഷകളും വിധിച്ചു. ഈ ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതിയാകും. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ തടവ് കാലാവധി നീളും.