"തകർന്ന ബന്ധങ്ങളെ ബലാത്സംഗക്കേസുകളാക്കി മാറ്റുന്നത് നിയമത്തിൻ്റെ ദുരുപയോഗം ": അലഹബാദ് ഹൈക്കോടതി

പ്രയാഗ്രാജ് : രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ദീർഘകാലത്തെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ, വിവാഹവാഗ്ദാനം പാലിച്ചില്ല എന്നതുകൊണ്ട് മാത്രം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സഞ്ജയ് സരോജ് എന്നയാൾക്കെതിരെ കീഴ്ക്കോടതിയിലുള്ള ബലാത്സംഗക്കേസ് ഉൾപ്പെടെയുള്ള നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിവേക് കുമാർ സിങ്ങിൻ്റെ സിംഗിൾ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് കണ്ടെത്തിയ കോടതി, പരാതിക്കാരി വിവാഹത്തിന് സമ്മർദ്ദം ചെലുത്താനാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് നിരീക്ഷിച്ചു.അഞ്ച് വർഷക്കാലം നീണ്ടുനിന്ന ബന്ധം ബലാത്സംഗമായി കാണാനാകില്ല. തുടക്കം മുതൽ തന്നെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് വിവാഹവാഗ്ദാനം നൽകിയതെന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഇത്തരം കേസുകളിൽ ബലാത്സംഗക്കുറ്റം നിലനിൽക്കൂ എന്ന് കോടതി വ്യക്തമാക്കി. തകർന്ന ബന്ധങ്ങളെ ബലാത്സംഗക്കേസുകളാക്കി മാറ്റുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും, ഇത് നീതിന്യായ വ്യവസ്ഥയുടെ മേലുള്ള അനാവശ്യ ഭാരമാണെന്നും കോടതി പറഞ്ഞു. എഫ്ഐആർ ഫയൽ ചെയ്തതിന് ശേഷം പരാതിക്കാരി പ്രതിയെ വിവാഹം കഴിച്ചുവെന്നത്, കേസ് ഫയൽ ചെയ്തത് സമ്മർദ്ദം ചെലുത്താൻ മാത്രമായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മെഡിക്കൽ പരിശോധനയിലും പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
2014 മുതൽ 2019 വരെ നീണ്ടുനിന്ന ബന്ധമാണ് കേസിന് ആധാരം. വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പ്രതി പിന്നീട് പിന്മാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 2019-ലാണ് യുവതി പരാതി നൽകിയത്. എന്നാൽ, ദീർഘകാലമായി തുടർന്ന ബന്ധത്തിൽ എല്ലാ തവണയും വിവാഹവാഗ്ദാനം വിശ്വസിച്ചാണ് സമ്മതം നൽകിയത് എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, ഇതൊരു ഉഭയസമ്മതപ്രകാരമുള്ള ബന്ധം തകർന്നതിന്റെ ഭാഗമായി ഉണ്ടായ പരാതിയാണെന്നും കോടതി വിലയിരുത്തി. സുപ്രീം കോടതിയുടെ മുൻകാല വിധികൾ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി സഞ്ജയ് സരോജിനെതിരെ കീഴ്ക്കോടതിയിലുള്ള എല്ലാ നടപടികളും റദ്ദാക്കിയത്.