"ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ" :യു.പ്രതിഭ എംഎൽഎ യുടെ പ്രസംഗം ചർച്ചയാകുന്നു

ആലപ്പുഴ : യു.പ്രതിഭ എംഎൽഎ യുടെ സദാചാര പ്രസംഗത്തിനെതിരെ വിമർശനം. നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും എംഎൽഎ പറഞ്ഞതാണ് സാമൂഹ്യമാധ്യമത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്..കായംകുളത്ത് നടന്ന എരുവ നളന്ദ കലാസാംസ്കാരിക ഗ്രന്ഥശാലയുടെ 34 -ാം വാർഷികാഘോഷ യോഗത്തിലാണ് എംഎൽഎയുടെ പരാമർശം."ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറും. അത്തരം രീതികൾ മാറ്റണം. നമ്മൾ നമ്മുടെ അഭിപ്രായങ്ങൾ പറയണം.തുണി ഉടുത്ത് വന്നാൽ മതി എന്ന് അവരോട് പറയണം. ഇനി സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുത് "- യു പ്രതിഭ പറഞ്ഞു. മാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തുന്ന എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. പക്ഷെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ കൊടുക്കുന്നതാണ് നമ്മുടെ ചുറ്റിനും കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മക്കളെ ശരിയായ പാതയിൽ കൊണ്ടുപോകാൻ മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും യു പ്രതിഭ എംഎൽഎ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, പ്രസംഗത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിയെക്കുറിച്ചും എംഎൽഎ പരാമർശിച്ചു. കേരളത്തിൽ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുക. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണ്. സിനിമയിൽ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മൾ ആഞ്ഞടിക്കണമെന്നും യു പ്രതിഭ പറഞ്ഞു.