"വഖഫ് വിഷയത്തിൽ യുഡിഎഫ് സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നു "
തിരുവനന്തപുരം: വഖഫ് വിഷയത്തിൽ യുഡിഎഫ് സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയുംപ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സർക്കാർ നിലപാട് ഞെട്ടിക്കുന്നതാണ്. സർക്കാർ ഹർജിക്കാർക്ക് ഒപ്പം ചേർന്ന് കളിക്കുകയാണ്. അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ്. അതേ വഴിയിലാണ് യുഡിഎഫ് സർക്കാരും സഞ്ചരിക്കുന്നത്. മതനിരപേക്ഷതക്ക് എതിരായ നിലപാടാണ് യുഡിഎഫ് സർക്കാരിൻ്റേത്. പുതിയ നിയമത്തിനെതിരെ കെസി വേണുഗോപാൽ പരസ്യമായി രംഗത്തു വന്നിരുന്നു. വേണുഗോപാലിൻ്റെ നിലപാടും സർക്കാർ തള്ളുകയായിരുന്നു.
കേരളത്തിൽ വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്. അതിൽ മറ്റു മതസ്ഥർ കൈ കടത്തുന്നത് ശരിയായ രീതിയല്ല. അങ്ങനെയൊരു രീതി നിലവിലുള്ളതല്ല. തുടർന്നുവന്ന രീതിക്കെതിരായ നിലപാടാണ് പുതിയ വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടത്. അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സംഘപരിവാർ പിതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മുസ്ലീങ്ങൾ ആണെങ്കിൽ നാളെ മറ്റു മതസ്ഥർ ഇതിന് ഇരയാകും. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന കേന്ദ്രനിലപാടിന് യുഡിഎഫ് സർക്കാർ സഹായം ചെയ്തു കൊടുക്കുന്നു. വഖഫ് ബോർഡ് വിഷയത്തിലെ ഹർജിക്കാരിൽ ഒരാൾ ബിജെപി നേതാവാണ്.
"ഇന്ന് മുസ്ലീം വിഭാഗത്തിനെതിരെ സ്വീകരിക്കുന്ന ഈ നിലപാട് നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും സർക്കാർ സ്വീകരിച്ചേക്കാമെന്ന ആശങ്കയുണ്ട്. സംഘപരിവാർ താത്പര്യങ്ങൾക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മതനിരപേക്ഷമായ സമീപനത്തിന് ഒട്ടും നിരക്കാത്തതാണ്. ഇതിനെ ശക്തമായി എതിർക്കണം.വഖഫ് ബോർഡ് മാനേജ്മെൻ്റിൽ അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം ഗൗരവകരമാണ്. ഓരോ മതവിഭാഗവും അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ കൈകാര്യം ചെയ്യുന്നതാണ് രാജ്യത്തെ മതനിരപേക്ഷതയുടെ ഭാഗമായി ഇതേവരെ തുടർന്നുപോന്ന രീതി. ഇത്തരം നടപടികൾ രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നത്,'' എന്നും പിണറായി പറഞ്ഞു.ലീഗ് മന്ത്രിക്കാണ് വഖഫ് ചുമതലയുള്ളത്. ലീഗിൻ്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കരുതുന്നില്ല. ലീഗിൻെ്റ നിലപാടിൽ വന്ന മാറ്റമാകും അദ്ദേഹം സൂചിപ്പിച്ചത്. കേസുകളെല്ലാം സുപ്രീം കോടതി പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.