കുട്ടികളെ മനഃപൂർവ്വം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് യുഎൻ അന്വേഷണ കമ്മീഷൻ

കുട്ടികളെ മനഃപൂർവ്വം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് യുഎൻ അന്വേഷണ കമ്മീഷൻ

ഗാസയിലെ ഫലസ്തീൻ കുട്ടികൾക്ക് നേരെ ഇസ്രായേൽ മനഃപൂർവ്വം നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ . ഒക്ടോബർ 2023-ൽ തുടങ്ങിയ യുദ്ധത്തിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇസ്രായേൽ തുടരുകയാണെന്ന് കമ്മീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളീധർ പറഞ്ഞു.പ്രസവ കേന്ദ്രങ്ങളും നവജാത ശിശുക്കളുടെ പരിചരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഫലസ്തീൻ ജനതയുടെ വരുംതലമുറയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയിൽ ഇസ്രായേൽ നടപ്പിലാക്കിയ സഹായ തടസ്സങ്ങൾ കുട്ടികൾക്കിടയിൽ പട്ടിണി മരണങ്ങൾക്കും രോഗങ്ങൾക്കും കാരണമായി. കൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രായേൽ സേന തകർത്തു. ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. 50,000-ത്തിലധികം കുട്ടികളാണ് ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതെന്ന് യുണിസെഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു..

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന അഭൂതപൂർവമായ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഗാസയിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.അതിനുശേഷം ഗാസയിൽ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 73,035 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിൽ 21,280 ൽ അധികം കുട്ടികളും ഉൾപ്പെടുന്നുവെന്ന് പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു, അവരുടെ കണക്കുകൾ യുഎൻ വിശ്വസനീയമായി കാണുന്നു.അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ അന്വേഷിക്കുന്നതിനായി 2021 ലാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ ഫലസ്തീൻ പ്രദേശത്തെയും ഇസ്രായേലിനെയും കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സ്ഥാപിച്ചത് .