ശബരിമലസ്വർണ്ണ കൊള്ളകേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമലസ്വർണ്ണ കൊള്ളകേസിൽ  ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം . അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണമോഷണം, ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണമോഷണം എന്നിങ്ങനെ രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ഉണ്ടായിരുന്നത്. ദ്വാരപാലക കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ഇയാൾക്ക് ജയിലിൽ നിന്ന് മോചിതനാകാൻ വഴിയൊരുങ്ങി.

കേസിൽ നേരത്തെ അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്കും സമാനമായ രീതിയിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് അവർ രക്ഷപ്പെടുമെന്ന് കരുതേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസ് അതീവ സങ്കീർണ്ണമാണെന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ സമയം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും ആരും നിയമത്തിൽ നിന്ന് രക്ഷപ്പെടില്ലെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായി സംശയമുള്ളതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകിയേക്കും.