ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗഡോക്ടർ കൊല്ലപ്പെട്ടു

ഹിപ്പോപ്പൊട്ടാമസിൻ്റെ  ആക്രമണത്തിൽ  മൃഗഡോക്ടർ  കൊല്ലപ്പെട്ടു

ബെംഗളുരു: ശിവമോഗയിലെ തവരെക്കൊപ്പ ലയൺ ആൻഡ് സഫാരി മൃഗശാലയിൽ ഹിപ്പോപ്പൊട്ടാമസിൻ്റെ  ആക്രമണത്തിൽ 26 വയസ്സുള്ള ഒരു മൃഗഡോക്ടർ ദാരുണമായി കൊല്ലപ്പെട്ടു . മൃഗത്തിന് വൈദ്യചികിത്സ നൽകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.  ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ.

ഇന്നലെ  രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് ഡോക്ടര്‍മരണപ്പെട്ടു . ദൗര്‍ഭാഗ്യകരമായ സംഭവമെന്നാണ് കര്‍ണാടക വനമന്ത്രി ഈശ്വര്‍ ഖാന്‍ദ്രേ പ്രതികരിച്ചത്. സമീക്ഷയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.