ശബരിമല കൊടിമരം പുനഃപ്രതിഷ്‌ഠയിൽ അഴിമതി നടന്നിട്ടില്ലാ എന്ന് വിജിലൻസ് കണ്ടെത്തൽ

ശബരിമല കൊടിമരം പുനഃപ്രതിഷ്‌ഠയിൽ അഴിമതി നടന്നിട്ടില്ലാ എന്ന് വിജിലൻസ് കണ്ടെത്തൽ

എറണാകുളം: ശബരിമല കൊടിമരം പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ്. കൊടിമര നിർമാണത്തിനായി ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായി തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാത്തവരിൽ നിന്ന് സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കോൺഗ്രസ്സുകാരനായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന കാലയളവിലാണ് കൊടിമര നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നത്. അന്നത്തെ ഭരണസമിതിക്കെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്ന് ഇതോടെ  ഇല്ലാതാവുകയാണ്. അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിലിനും പ്രതിപക്ഷമായ യുഡിഎഫിനും വിജിലൻസിൻ്റെ ഈ കണ്ടെത്തൽ വലിയ ആശ്വാസമാണ് നൽകുന്നത്.

സ്വർണം നൽകിയത് 27 പേർ

ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് എന്നിവർ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 പേരാണ് കൊടിമരം പുനഃപ്രതിഷ്‌ഠയ്ക്കായി പ്രധാനമായും സ്വർണം നൽകിയത്. ഇതിൽ 23 പേരെയും കണ്ടെത്തി അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാൽ അവശേഷിക്കുന്ന നാല് പേരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് ലഭിച്ചത്.ഈ സ്വർണം മുഴുവനായും നിർമാണ ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാത്ത വ്യക്തികളിൽ നിന്ന് പണമോ സ്വർണമോ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വിജിലൻസ് വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ ആരോപണം ശരിവയ്ക്കുന്ന യാതൊരു തെളിവും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. സ്വർണം ശേഖരിച്ചതിലും അത് സൂക്ഷിച്ചതിലും സുതാര്യത ഉറപ്പുവരുത്തിയിരുന്നു എന്നാണ് കണ്ടെത്തൽ.

വിശദമായ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

കൊടിമര നിർമാണവുമായി ബന്ധപ്പെട്ട വിശദമായ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതിയാണ് തുടർ നടപടികൾ തീരുമാനിക്കുക. സംഭവത്തിൽ ഇതുവരെയും ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. ക്രമക്കേട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്ന സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത വിരളമാണ്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രം കേസ് രജിസ്റ്റർ ചെയ്‌ത് മുന്നോട്ട് പോകാനായിരുന്നു കോടതി നേരത്തെ നൽകിയ നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധ്യത കുറവാണ്.

യുഡിഎഫിന് ആശ്വാസം

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുൻ ഭരണസമിതിക്ക് ക്ലീൻ ചിറ്റ് ലഭിക്കുന്നത് രാഷ്ട്രീയമായും യുഡിഎഫിന് ഗുണം ചെയ്യും. ഭക്തരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു വിവാദത്തിനാണ് ഇതോടെ അവസാനമാകുന്നത്. സുതാര്യമായ രീതിയിലാണ് അന്ന് ദേവസ്വം ബോർഡ് സ്വർണം ശേഖരിച്ചതെന്നും കണക്കുകൾ കൃത്യമാണെന്നും ബോധ്യപ്പെടുത്താൻ ഈ അന്വേഷണ റിപ്പോർട്ട് സഹായകമാകും. വലിയ സാമ്പത്തിക തിരിമറി നടന്നുവെന്ന തരത്തിലുള്ള അപവാദ പ്രചരണങ്ങൾക്കാണ് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുന്നത്.