എൻഎം വിജയൻ്റെ ആത്മഹത്യ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു

എൻഎം വിജയൻ്റെ ആത്മഹത്യ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു

വയനാട്:സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു. എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക സാമ്പത്തിക ഇടപാട് അന്വേഷണത്തിനു പിന്നാലെയാണ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ നിയമനക്കോഴ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഎം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഐസി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൽ നാല് നേതാക്കളുടെ പേരാണുണ്ടായിരുന്നത്, ഇതിൽ ഒരാൾ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള മൂന്നുപേർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. എൻഎം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്.

സാധാരണക്കാരായ ഉദ്യോഗാർഥികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പ്രധാന ആരോപണം. മരിച്ച എൻഎം വിജയൻ ബാങ്കിലെ ജീവനക്കാരനും കോൺഗ്രസ് അനുഭാവിയും ആയിരുന്നു. വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള നേതാക്കൾക്ക് നിയമനക്കോഴ ഇടപാടുകളിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.ഈ സാമ്പത്തിക ഇടപാടുകൾ വിജയനെ കടുത്ത സമ്മർദത്തിലാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. വിജയൻ്റെ മരണത്തിനു പിന്നാലെ മകനും ജീവനൊടുക്കിയത് ഈ സംഭവങ്ങളിലെ ദുരൂഹത വർധിപ്പിക്കുകയും കേസിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. അന്വേഷണത്തിൻ്റെ ഭാഗമായി വിജിലൻസ് സംഘം സഹകരണ ബാങ്കുകളിലെ നിയമന രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. എംഎൽഎയുടെയും മറ്റ് പ്രതികളുടെയും പങ്ക് തെളിയിക്കുന്ന കൂടുതൽ നിർണായകമായ തെളിവുകൾ ശേഖരിക്കാനാണ് വിജിലൻസ് ശ്രമിക്കുന്നത്.

വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ ഈ കേസിൻ്റെ തുടർനടപടികൾ ഊർജിതമാകുമെന്നാണ് കരുതുന്നത്.