1.2 കോടി രൂപയുടെ വാട്‌സ് ആപ്പ് തട്ടിപ്പ്: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘം വലയില്‍

1.2 കോടി രൂപയുടെ വാട്‌സ് ആപ്പ് തട്ടിപ്പ്: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘം വലയില്‍

ഹൈദരാബാദ്: അന്തര്‍ സംസ്ഥാന ബന്ധമുള്ള സൈബര്‍ തട്ടിപ്പ് സംഘത്തെ കുടുക്കി ഹൈദരാബാദ് പൊലീസ്. പ്രമുഖ വ്യക്തികളായി നടിച്ച് വാട്‌സ് ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായത്. കേരളത്തില്‍ നിന്നുള്ള ഒരു പ്രതി പിടിയിലായിട്ടുണ്ട്. 1.2 കോടി രൂപയുടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധമുള്ള മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വിശ്വാസ്യത നേടാനായി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രങ്ങളാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് സൈബര്‍ ക്രൈം ഡിസിപി അരവിന്ദ് ബാബു പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഹര്‍ഷദ്, മീത്തലെ പുതിയോട്ടില്‍ അനസ്, വാഴയില്‍ വളപ്പില്‍ ഹിബ ഫാത്തിമ, എന്നിവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കും.

അജ്ഞാത നമ്പരില്‍ നിന്ന് ഒരു മുന്‍ ഡിജിപിയുടെ കൊച്ചുമകളായ ഒരു അക്കൗണ്ടന്‍റിന് സന്ദേശം എത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഇവര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ തൊഴിലുടമയുടെ ചിത്രം വച്ച് കൊണ്ടുള്ള ഒരു പ്രൊഫൈലില്‍ നിന്നാണ് ഇവര്‍ക്ക് സന്ദേശമെത്തിയത്. ഇവര്‍ സന്ദേശം സത്യമാണെന്ന് ധരിച്ച് 1.20 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തു.വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സംശയമുയര്‍ന്നത്. ഇതോടെ തന്‍റെ തൊഴിലുടമയെ വിവരം അറിയിച്ചു. പിന്നീട് സൈബര്‍ പൊലീസിലും പരാതിപ്പെട്ടു. പൊലീസ് ഉടന്‍ തന്നെ അന്വേഷണം നടത്തുകയും ഇടപാടുകള്‍ കണ്ടെത്തുകയും കേരളത്തില്‍ നിന്നുള്ള ഹര്‍ഷദിനെ പിടികൂടുകയും ചെയ്‌തു.പ്രതി ഉപയോഗിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് സമാനമായ നാല് കേസുകള്‍ കേരളത്തിലും കര്‍ണാടകയിലും രാജസ്ഥാനിലുമായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃത ഇടപാടുകള്‍ക്കായി തന്‍റെ അക്കൗണ്ട് ഉപയോഗിക്കുന്നതിലൂടെ തനിക്ക് പത്ത് ലക്ഷം രൂപ കമ്മീഷന്‍ ഇനത്തില്‍ കിട്ടിയതായി ഹര്‍ഷദ് പൊലീസിനോട് വെളിപ്പെടുത്തി.ഒഴിവില്‍ പോയിരിക്കുന്ന പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. തട്ടിപ്പിന് പിന്നില്‍ വിപുലമായ ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആള്‍മാറാട്ടം നടത്തി വന്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.