'മെസിസ്‌കാമി'ല്‍പ്പെടുമ്പോള്‍, വാസവനെതിരെ പറയുമ്പോള്‍ ചിലര്‍ തനിക്കെതിരെ ഭൂമി കുംഭകോണ ആരോപണങ്ങള്‍ ഉന്നയിക്കുന്നു : രാജീവ് ചന്ദ്രശേഖർ

'മെസിസ്‌കാമി'ല്‍പ്പെടുമ്പോള്‍, വാസവനെതിരെ പറയുമ്പോള്‍ ചിലര്‍ തനിക്കെതിരെ ഭൂമി കുംഭകോണ ആരോപണങ്ങള്‍ ഉന്നയിക്കുന്നു : രാജീവ് ചന്ദ്രശേഖർ

തിരവനന്തപുരം: മെസി സ്‌കാമില്‍പ്പെടുമ്പോള്‍, വാസവനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍ ചിലര്‍ ശ്രദ്ധ തിരിക്കാന്‍ തനിക്കെതിരെ ഭൂമി കുംഭകോണ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരായ ആരോപണം വസ്തുതയില്ലാത്തതാണെന്നും തന്നെ ടാര്‍ജെറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയം ശുദ്ധീകരിക്കാനാണ് താന്‍ വന്നത്. അത് പൂര്‍ത്തികരിച്ചേ പോകുകയുള്ളുവെന്ന് സംസ്ഥാന അധ്യക്ഷനായി ചുമതയേല്‍ക്കുമ്പോള്‍ താന്‍ പറഞ്ഞിട്ടുണ്ട്. ഇനി ദേവസ്വം ബോര്‍ഡും ദേവസ്വം ദല്ലാള്‍മാരെയും മാധ്യമദല്ലാള്‍മാരെയും ശുദ്ധീകരിച്ചിട്ടേ പോകുകയുള്ളുവെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. മതേതരത്വത്തെക്കുറിച്ച് ബിജെപിയെ പഠിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമിയും എസ്്ഡിപിഐയും വരേണ്ടതില്ല. അവര്‍ക്ക് പിന്തുണ കൊടുക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തങ്ങളെ പഠിപ്പിക്കേണ്ട എന്നുപറയുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരും. ചില ക്രിമിനലുകള്‍ മാധ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവരാണ് ഇതിന് പിന്നില്‍. സ്‌കാമില്‍പ്പെടുന്നവര്‍ ആരായാലും ശ്രദ്ധതിരിക്കാന്‍ എന്തെങ്കിലും പറയുന്നത് പുതിയ തന്ത്രമല്ല. തെറ്റ് ചെയ്തവര്‍ ആരായായാലും വിടില്ല, ഇത് ന്യൂ ഇന്ത്യയാണ്. അത് മാധ്യമ മുതലാളിയാണെങ്കിലും- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പിഎം ശ്രീ പദ്ധതി വിവാദം ശബരിമല കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണം ചെയ്യുന്ന പദ്ധതിയാണ്. അതിനെ അഞ്ചുകൊല്ലം ചവിട്ടി വച്ചു. പിഎം ശ്രീയെ കുറിച്ച് അഞ്ചു വര്‍ഷം നുണ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികളും സ്റ്റിക്കര്‍ മാറ്റി ജനങ്ങളെ പറ്റിക്കുകയാണ് കഴിഞ്ഞ പത്തുവര്‍ഷമായി പിണറായി വിജയന്‍ സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് കണ്ടപ്പോള്‍ പി എം ശ്രീയില്‍ ഒപ്പിട്ടു. വിദ്യാഭ്യാസം കാവിവത്കരിക്കുമെന്നതില്‍ കഴമ്പില്ല. കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാനങ്ങളാണ്. ഇപ്പോഴത്തെ സിപിഐ- സിപിഎം പോര് ആളുകളെ വിഡ്ഡികളാക്കാനാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യവസായ ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി 500 കോടിക്ക് മറിച്ചുവിറ്റെന്നാണ്  രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള  പരാതി. ബംഗളൂരുവിലെ നെലമംഗലയിലെ ദൊബ്ബാസ്പേട്ടില്‍ ബിപിഎല്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മ്മാണ യൂണിറ്റിനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് അനുവദിച്ച 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്നും  ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെഎന്‍ ജഗദീഷ് കുമാറാണ് കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചത്. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിന്റെ അനുമതിയോടെ ഭൂമി ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈത്തിന് പണയം വയ്ക്കുകയും തുടര്‍ന്ന് പിന്നീട് വില്‍ക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അനുവദിച്ച ഭൂമിയുടെ വലിയ ഭാഗങ്ങള്‍ പിന്നീട് മാരുതി സുസുക്കി, ബിഒസി ഇന്ത്യ ലിമിറ്റഡ്, ജിന്‍ഡാല്‍ അലുമിനിയം തുടങ്ങിയ കമ്പനികള്‍ക്ക് 500ലധികം കോടിക്ക്  വിറ്റതായും പരാതിയില്‍ പറയുന്നുണ്ട്