വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കും

വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കും

ന്യൂഡല്‍ഹി: മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികളില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കും. പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഴിയായിരിക്കും ഇത്തരം ദുരന്തങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുക. നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല ആവശ്യമാണ് ഈ തീരുമാനം, അപ്രതീക്ഷിതമായ ഗുരുതര വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.വെള്ളപ്പൊക്കം മൂലം നെല്‍കൃഷിക്കുണ്ടാകുന്ന നാശങ്ങള്‍ക്കും ഇനി നഷ്ടപരിഹാരം ലഭിക്കും. തീരദേശ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം മൂലം നെല്‍വയലുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രാദേശിക ദുരന്തമായി കണക്കാക്കിയിരുന്നു. എന്നാല്‍ വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പെടാത്ത നാശനഷ്ടങ്ങള്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.

കേരളത്തിന് ഉള്‍പ്പെടെ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ഇപ്പോഴത്തെ തീരുമാനം. 2026 ഖാരിഫ് സീസണ്‍ മുതല്‍ സംരക്ഷണം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.