‘ബി.ജെ.പിയുടെ ഓഫീസ് സർക്കുലർ’ പൂർണ്ണമായും വ്യാജം: പ്രചാരണത്തെ നിയമപരമായി നേരിടും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരിൽ പ്രചരിക്കുന്ന ‘ബി.ജെ.പിയുടെ ഓഫീസ് സർക്കുലർ’ പൂർണ്ണമായും വ്യാജവും സത്യവിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. പാർട്ടിയിൽ യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ദേശീയ തലം മുതൽ താഴേത്തട്ടിൽ വരെ ഓഡിറ്റിംഗ് ഭംഗിയായി പൂർത്തിയാക്കിയ പാർട്ടിയാണ് ബി.ജെ.പി. തീർത്തും സുതാര്യമായ സംവിധാനത്തിലാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. അതിന്റെ തെളിവാണ് ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചതെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.ഈ മികച്ച വിജയത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചിരുന്നു. ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.