ഇഡി - ആക്രമണക്കേസ്: മൂന്ന് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണക്കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി. സിപിഎം പ്രവർത്തകരായ ഏഴാം പ്രതി അനിൽകുമാർ, 21-ാം പ്രതി വിജയ്, 24-ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയത്.
പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ പ്രതികളുടെ സാന്നിധ്യവും പങ്കാളിത്തവും വ്യക്തമായി കാണുന്നുണ്ടെന്നും കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന പ്രാഥമിക വിലയിരുത്തലും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതിയുടെ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 20-ലേക്ക് മാറ്റിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും.കേസുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് നടപടിക്രമങ്ങളിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതടക്കമുള്ള നടപടികൾ സ്വീകരിച്ചതായും കോടതിയെ ബോധിപ്പിച്ചു.ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം സംസ്ഥാന രാഷ്ട്രീയത്തിലും നിയമവ്യവസ്ഥയിലും വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോടതികളുടെ പുതിയ ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്.