ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: പരാതി ഗുരുതരമെന്ന് സണ്ണി ജോസഫ്

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്:  പരാതി ഗുരുതരമെന്ന് സണ്ണി ജോസഫ്

കാസർകോട്: ഇ.വി.എം  ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ  പണം തട്ടിയെന്ന വാർത്തകളിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ  സണ്ണി ജോസഫ്. വിഷയത്തിൽ ഉയർന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരോപണങ്ങൾ ശരിയാണെങ്കിൽ അത് വളരെ ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നും നിലവിൽ ഉയർന്ന പരാതികളും വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ബി.ജെ.പി ഇ.വി.എം ഹാക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാനുള്ള ഇറ്റാലിയൻ-ജർമ്മൻ സാങ്കേതികവിദ്യ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടുമാണ് ഉദുമ, കാസർകോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളിൽ നിന്ന് ഇയാൾ പണം തട്ടിയതെന്നാണ് പ്രധാന പരാതി. ഈ സാങ്കേതികവിദ്യ സജ്ജമാക്കാനെന്ന പേരിൽ മണ്ഡലം പാർട്ടി ഫണ്ടുകളിൽ നിന്നും പ്രമുഖ നേതാക്കളിൽ നിന്നും വൻ തുകകൾ കൈക്കലാക്കുകയായിരുന്നു.യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയം ഉയർന്നുവരികയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി, യു.ഡി.എഫ് സംസ്ഥാന കമ്മിറ്റികൾക്ക് പരാതി നൽകി.