RSS ൽ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നു' ; ദിഗ് വിജയ്‌സിങ്ങിൻ്റെ പ്രശംസ വിവാദത്തിൽ

RSS ൽ  താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നു' ;  ദിഗ് വിജയ്‌സിങ്ങിൻ്റെ പ്രശംസ വിവാദത്തിൽ

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശം വിവാദത്തില്‍. ആര്‍എസ്എസ് ശക്തമായ സംഘടനയാണെന്നും അതിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്നും നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ച് ദിഗ്‌വിജയ് സിങ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. താഴത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നതതലങ്ങളില്‍ എത്തുന്നത് ആ സംഘടനയുടെ കരുത്ത് വിളിച്ചുപറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.1990കളില്‍ ഗുജറാത്തില്‍ നടന്ന ഒരുപരിപാടിയില്‍ ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിന് സമീപം തറയില്‍ ഇരിക്കുന്ന യുവാവായ നരേന്ദ്ര മോദിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രം വിവാദമായതോടെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞാന്‍ ആര്‍എസ്എസിന്റെയും മോദിയുടെയും കടുത്ത വിരോധിയാണ്. സംഘടനപരമായി കോണ്‍ഗ്രസ് വളരേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടിയത്'- സിങ് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ വികേന്ദ്രീകരണങ്ങളും പരിഷ്‌കരണങ്ങളും വേണമെന്ന് ദിഗ് വിജയ്‌സിങ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവാദം. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലും സിങ് ഇക്കാര്യം ചൂണ്ടിക്കാട്ടി.

'രാഹുല്‍ ജി, സാമൂഹിക-സാമ്പത്തിക വിഷയങ്ങളില്‍ താങ്കളുടെ നിലപാടുകള്‍ തീര്‍ത്തും ശരിയാണ്. അതിന് മുഴുവന്‍ മാര്‍ക്കും നല്‍കുന്നു. ദയവായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും കൂടി ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന് പരിഷ്‌കാരങ്ങള്‍ ആവശ്യമായതുപോലെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അവ ആവശ്യമാണ്. പ്രായോഗികവും വികേന്ദ്രീകൃതവുമായ പ്രവര്‍ത്തനരീതിയാണ് നമുക്ക് വേണ്ടത്. താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം, അതിനാല്‍ താങ്കള്‍ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.' നേരത്തെ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സിങ് പറയുന്നു.