നാസിക്കിലെ ആള്‍ദൈവത്തിനെതിരെ 70 കോടിയുടെകള്ളപ്പണക്കേസും

മുംബൈ : സ്വയം പ്രഖ്യാപിത ആള്‍ദൈവമായ (ഗോഡ്മാന്‍) അശോക് ഖരാട്ടിനെ 70 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കേസില്‍ കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിങ് ആക്ട്) കോടതിയാണ് മെയ് 26 വരെ ഖരാട്ടിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.വിശ്വാസത്തിന്റെയും ആത്മീയതയുടെയും മറവില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് ആത്മീയ ഗുരുവായ അശോക് ഖരാട്ടിനെ മഹാരാഷ്ട്രയിലെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തത്.എഫ്‌ഐആര്‍ അടിസ്ഥാനമാക്കി ഏപ്രില്‍ ആറിനാണ് ഇഡി കേസെടുത്ത് അന്വഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ഖരാട്ട് മറ്റുള്ളവരുടെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അതിലൂടെ 70 കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍.'ദൈവിക ശക്തിയുള്ള വസ്തുക്കള്‍' എന്ന പേരില്‍ പുളിങ്കുരു, തേന്‍ തുടങ്ങിയ സാധാരണ സാധനങ്ങള്‍ വില്‍ക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ഇഡി ആരോപിക്കുന്നത്. ഈ പണം ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പേരില്‍ ഭൂമിയിലും മറ്റ് സ്വത്തുകളിലുമായി നിക്ഷേപിച്ചുവെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.ഖരാട്ടിനെതിരെ ഇതിനകം ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ്, മതവിശ്വാസം ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എട്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

ആള്‍ദൈവം അശോക് കുമാര്‍ ഖരാട്ടില്‍ നിന്ന് നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. മര്‍ച്ചന്റ് നേവി മുന്‍ ഉദ്യോഗസ്ഥനായ ഖരാട്ടിന് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. ആറ് പീഡനക്കേസുകളാണ് ഇയാള്‍ക്കെതിരെ ഇതുവരെയുള്ളത്.ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുത്ത ബന്ധമുള്ള ഖരാട്ട് നാസിക്കിലെ ഈശനേശ്വര്‍ മഹാദവേ ക്ഷേത്രം ട്രസ്റ്റിയാണ്. 3 വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18നാണു പൊലീസ് ഖരാട്ടിനെ അറസ്റ്റ് ചെയ്തത്. ഖരാട്ടുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രുപാലി ചാകന്‍കര്‍ രാജിവച്ചിരുന്നു.