ആദിത്യൻ്റെ ആത്മഹത്യ : അധ്യാപകനെതിരെ ആരോപണവുമായി കുടുംബം

ആദിത്യൻ്റെ ആത്മഹത്യ : അധ്യാപകനെതിരെ ആരോപണവുമായി കുടുംബം

 തിരുവനന്തപുരം: ബെംഗളൂരുവിലെ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥി ആദിത്യൻ്റെ  മരണത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനില്‍ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം പറയുന്നു.മയക്കുമരുന്നു ഉപയോഗിച്ചെന്നും പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വച്ച് ആദിത്യനെ ഈ അധ്യാപകൻ അപമാനിച്ചതായി  വിദ്യാർത്ഥികൾ പറയുന്നു.

വിഷുവിന് വീട്ടില്‍ വന്നപ്പോള്‍ അവന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്യാന്‍ ഒരു സാധ്യതയുമില്ല- ആദിത്യന്റെ അച്ഛന്‍ പറഞ്ഞു.ആദിത്യന്റെ മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകാരികരംഗങ്ങള്‍ക്കാണ് വീട് സാക്ഷ്യം വിഹിക്കുന്നത്.അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യന്‍ ബാംഗ്ലൂര്‍ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാന്‍ പൊലീസ് മടിച്ചെന്നും കുടുംബം പറയുന്നു.