ആംബുലൻസിൽ നോട്ടുകെട്ടുകള്‍, സാരി, കിറ്റ്-പലതും നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കുന്നു : ടിഎൻ പ്രതാപൻ
തൃശൂര്‍: മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം. സൗജന്യമായി പലതും നല്കി വോട്ടര്‍മാരെ പാട്ടിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് കോൺഗ്രസ്സ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടിഎ പ്രതാപന് .കഴിഞ്ഞ ദിവസം സാരി നല്കി. ഇന്ന് കിറ്റുകള്‍ നല്കുന്നു. ഇനി ആംബുലന്‍സില്‍ 500 രൂപയുടെ കെട്ടുകൾ വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും ടിഎന്‍ പ്രതാപന് ആരോപിച്ചു.വാടാനപ്പള്ളിയിലെ ആത്മാവ് ജങ്ഷനിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണില്‍ ബിജെപി കിറ്റുകള്‍ തയ്യാറാക്കുന്നു എന്ന വിവരം ലഭിച്ചതോടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇവിടെ എത്തി. ഇവരെ തടയാന്‍ പോലീസും വന്നു. ഇതോടെ സംഘര്‍ഷ സാഹചര്യമായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പോലീസ് പാടുപെട്ടു.2000ത്തോളം കിറ്റുകള്‍ ഗോഡൗണില്‍ തയ്യാറാക്കി വച്ചിരിക്കുന്നു എന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ചാംപ്യന്‍ ട്രേഡേഴ്സ് സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുള്ളവരെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ടിഎന്‍ പ്രതാപന് പറയുന്നു.പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയതോടെ ബിജെപി നേതാവ് വീടിന് മുകളിലേക്ക് കയറി എന്നാണ് ആരോപണം. നാല് വണ്ടികള്‍ കിറ്റുകള്‍ കൊണ്ടുപോകാന്‍ വന്നിട്ടുണ്ട്. 2000 കിറ്റ് തയ്യാറാക്കി കഴിഞ്ഞു. ബാക്കി തയ്യാറാക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗണ്‍ ഉടമയെ കസ്റ്റഡിയില്‍ എടുക്കണം, ബിജെപി നേതാവിനെ കസ്റ്റഡിയില്‍ എടുക്കണം, സ്ഥാപനവും വാഹനങ്ങളും പിടിക്കണം. ഇതൊന്നും ചെയ്യാതെ ഇവിടെ നിന്ന് ഞങ്ങള്‍ പോകില്ല എന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു.ബിജെപിയും ആര്‍എസ്എസുമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കുന്നത്. ഗോഡൗണില്‍ അകത്ത് കയറിയവരെ അറസ്റ്റ് ചെയ്യണം എന്നും ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടു. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ്. കമ്മീഷന്റെ എല്ലാ നടപടികളുമായും പോലീസ് സഹകരിക്കുമെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍ പ്രതിഷേധക്കാരോട് പറഞ്ഞു.ആയിരക്കണക്കിന് സെറ്റ് സാരി കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി വിതരണം ചെയ്തു. ഇപ്പോള്‍ കിറ്റ് വിതരണം ആരംഭിച്ചു. പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പലരും സംഘികളുണ്ട്. അതുകൊണ്ട് അവരെ വിശ്വാസമില്ല. മണലൂര്‍ മണ്ഡലത്തിലെ എല്ലാ ബൂത്തിലും യുഡിഎഫ് സ്വന്തമായി സ്ക്വാഡ് വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതല്‍ പണം കൊടുക്കാന്‍ പോകുകയാണ് ബിജെപി. ചില എന്‍ജിഒകളുടെ ആംബുലന്‍സില്‍ 500ന്റെ കെട്ടുകളാണ് വന്നിട്ടുള്ളത് എന്നും ടിഎന്‍ പ്രതാപന് ആരോപിച്ചു.
https://www.worldm.news/keralam/cpm-alleges-that-bjp-worker--24294