"ലൈംഗികാതിക്രമം ചെയ്‌തതിന് കൃത്യമായ തെളിവുണ്ട്" : സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് അന്തിമഘട്ടത്തിൽ
എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ പ്രത്യേക അന്വേഷണസംഘം വേഗത്തിലാക്കി. കേസിൽ അന്വേഷണം പൂർത്തിയായതായും കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിൻ്റെ നീക്കം.
അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ
സംഭവത്തിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിലും നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. നേരത്തെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതി ഒളിവിൽ പോയ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ അതീവ ജാഗ്രതയോടെയാണ് പൊലീസ് നീങ്ങിയത്. രഞ്ജിത്തിന് രക്ഷപ്പെടാനായി ആരും സഹായം നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് അവസാനത്തോടെ ഒരു യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയാണ് കേസിന് ആധാരമായത്. ഫോർട്ട് കൊച്ചിയിൽ നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു നടിയുടെ മൊഴി.സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് യുവനടിയുടെ രഹസ്യമൊഴിയും കോടതിയിൽ രേഖപ്പെടുത്തിയിരുന്നു.
അറസ്റ്റും കോടതി നടപടികളും
തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടുക്കി പൊലീസിൻ്റെ സഹായത്തോടെ വാഹനം തടഞ്ഞുനിർത്തിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. വിചാരണ കോടതി ആദ്യം രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഏപ്രിൽ പത്തിന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കർശന വ്യവസ്ഥകളോടെ രഞ്ജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടി തന്നെയാണ് പരാതിക്കാരി. കോട്ടയത്തെയും എറണാകുളത്തെയും വിവിധ ലൊക്കേഷനുകളിലും ഹോട്ടലുകളിലും വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമങ്ങൾ ഉണ്ടായെന്നാണ് നടിയുടെ മൊഴി. ആദ്യം സിനിമാ സെറ്റിലെ ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയിൽ (ഐസിസി) പരാതിപ്പെട്ടെങ്കിലും അവിടെ നിന്ന് നീതി ലഭിച്ചില്ല. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനും (എസ്ഐടി) നേരിട്ട് പരാതി നൽകിയത്.