പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദിച്ചതായി പരാതി

പേരാമ്പ്ര: പേരാമ്പ്രയില്‍ ജനവിധി തേടി ബൂത്തിലെത്തിയ വോട്ടറെ ക്രൂരമായി മർദ്ദിച്ചെന്നാരോപണം . അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി ബാലകൃഷ്ണനും സംഘവുമാണ് വോട്ട് ചെയ്യാനെത്തിയ ബെൻഷിറ എന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചത്.കാരയാട് എല്‍പി സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ പ്രായമായ അയല്‍വാസിയെ വോട്ട് ചെയ്യാൻ സഹായിക്കാനായി ബൂത്തിലെത്തിയതായിരുന്നു യുഡിഎഫ് അനുഭാവിയായ ബെൻഷിറ. എന്നാല്‍, വൃദ്ധയെ എന്തിന് കൂട്ടി വന്നു എന്ന് ചോദിച്ച് സിപിഎം നേതാവ് അക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് ബെന്സിറ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ വോട്ടറായ വൃദ്ധയെ എന്തിനാണ് നീ കൂട്ടി വന്നത്' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്ന് ബെൻഷിറ പരാതിപ്പെട്ടു. പ്രായമായവരെ പോലും സ്വന്തം താല്പര്യത്തിന് വിട്ടുകൊടുക്കാതെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിക്കുന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമായാണ് ഈ അക്രമമെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടർമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും ബൂത്ത് പിടിച്ചെടുക്കാനുമുള്ള നീക്കമാണ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത്. പഞ്ചായത്ത് ഭരണ സമിതിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ തന്നെ പരസ്യമായി സ്ത്രീയെ മർദ്ദിച്ചത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്.സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും സിപിഎം സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി യുഡിഎഫ് ആക്ഷേപമുണ്ട്.
പരാതികൾ ...സംഘർഷങ്ങൾ
തളിപ്പറമ്പ് മണ്ഡലത്തിലെ മാവിച്ചേരി ബൂത്തിൽ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് സിപിഎം കോൺഗ്രസ്സ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 4പേർക്ക് പരിക്കേറ്റു .മാനന്തവാടി ചെറുകാട്ടൂരിൽ താമരക്ക് വോട്ടുചെയ്യാൻ പറഞ്ഞു എന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി . ചവറ കോയിവിള ,പത്തനംത്തിട്ട,കവിയൂർ ,തുടങ്ങിയ മണ്ഡലങ്ങളിൽ കള്ളവോട്ടു പരാതി ഉയർന്നിട്ടുണ്ട്.പേരാവൂരിലെ എൺപത്തിയഞ്ചാം ബൂത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റിൻ്റെ മേൽ സിപിഎം പ്രവർത്തകർ നായ്ക്കുരണ പൊടി വിതറിയതായി പരാതി ഉയർന്നിട്ടുണ്ട് .വോട്ടിംഗ് മെഷീന് 'തീവ്രത' കുറഞ്ഞതുകൊണ്ട് വോട്ടിംഗ് വൈകുന്നതായി ചില മണ്ഡലങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.