CPI സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം: ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും രൂക്ഷവിമർശനം
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങൾ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘത്തിൻ്റെ പിടിയിലാണെന്നും, അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിമർശനങ്ങൾ എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നു. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തെറ്റായ നിലപാടുകളാണെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ മകൾ വീണാ വിജയനെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നു.
ഇഡിക്കെതിരായ സമരത്തിൽ സിപിഐ പിന്തുണ നൽകാൻ പാടില്ലായിരുന്നുവെന്നും, അവർ പാർട്ടി അംഗമല്ലാത്തതിനാൽ ആ നിലപാടിനെ അപലപിക്കണമായിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലയിലെ നാല് സീറ്റുകളിലും പത്തനംതിട്ടയിലെ അടൂർ സീറ്റിലും തോൽവിക്ക് കാരണം ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഇടപെടലുകളാണെന്നും വിമർശനമുയർന്നു.ജെ. ചിഞ്ചുറാണിക്കെതിരെ കൗൺസിലിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാർട്ടി നേതാക്കളെപ്പോലും തിരിച്ചറിയാത്ത ആളാണ് ചിഞ്ചുറാണിയെന്ന് അംഗങ്ങൾ പരിഹസിച്ചു. ഒരു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെയടുത്ത് വോട്ട് ചോദിക്കാൻ അവർ മൂന്ന് തവണ ചെന്നു എന്നത് തെളിവായി നേതാക്കൾ പറഞ്ഞു.