ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കി: പ്രതിഷേധവുമായി സിപിഎം

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കി: പ്രതിഷേധവുമായി സിപിഎം

ഇടുക്കി: ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിയെ ഇടുക്കി ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. കോൺഗ്രസ് ആസൂത്രിതമായി നടത്തിയതാണ് ധീരജിൻ്റെ കൊലപാതകമെന്നും കൊലപാതക കേസിലെ പ്രതികൾക്ക് പാരിതോഷികം നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും സി വി വർഗീസ്."യാതൊരു സംഘർഷവും ഇല്ലാത്ത സന്ദർഭത്തിലാണ് ആസൂത്രിതമായി നിഖിൽ പൈലി ധീരജിനെ കൊലപ്പെടുത്തുന്നത്. കോൺഗ്രസ് നേതൃത്വത്തിൻ്റെ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് ധീരജ് കൊല്ലപ്പെട്ടത്. ആയുധം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച, ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ട തലവനാണ് നിഖിൽ പൈലി. മാധ്യമപ്രവർത്തകരോട് പോലും അഹങ്കാരത്തോടെ ഇയാൾ ആക്രോശിച്ചിട്ടുണ്ട്," സി വി വർഗീസ് പറഞ്ഞു.

'കൊലപാതകത്തിനു ശേഷവും ഞങ്ങളുടെ കുട്ടികളാണ്, ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കുമെന്നും' കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഭരണം ലഭിച്ചതോടെ ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ കേസ് കോൺഗ്രസ് നേതൃത്വത്ത്വം മനപൂർവ്വം ഇത്രയും വർഷം നീട്ടിക്കൊണ്ടുപോയതാണ്. ഹൈക്കോടതിയിൽ നിന്നും കേസ് സുപ്രീംകോടതി വരെ ഈ കേസ് പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപിയുടെ പിഎയുടെ കൈവശം കത്തി ഉണ്ടെന്ന് അയാൾ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നതായും സി വി വർഗീസ് കൂട്ടിച്ചേർത്തു.കത്തി കണ്ടെത്തിയിട്ടില്ലന്നും നിഖിൽ പൈലി കുറ്റാരോപിതൻ മാത്രമാണെന്നുമുള്ള സിപി മാത്യുവിൻ്റെ പ്രസ്‌താവന സാങ്കേതികത്വം മാത്രമാണ്. നിഖിൽ പൈലിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന പ്രചാരണം നടത്തിയത് പ്രതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. കൊലക്കേസ് പ്രതി നിഖിൽ പൈലിക്ക് പുതിയ സ്ഥാനമാനങ്ങൾ നൽകിയ നടപടിക്കെതിരെ എല്ലാവിധത്തിലും പ്രതിഷേധം സംഘടിപ്പിക്കും. ശക്തമായ പ്രതിഷേധവുമായി സിപിഎം നേതൃത്വം മുന്നോട്ടുപോകുമെന്നും നിയമപരമായി തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും സി വി വർഗീസ് വ്യക്തമാക്കി.

2022 ജനുവരി 10ന് സർവകലാശാല തെരഞ്ഞെടുപ്പിനിടെയാണ് ഇടുക്കി പയനാവ് എൻഞ്ചിനീയറിങ് കോളജ് വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന നിഖിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.