വീണ വിജയനും സിഎംആർഎല്ലിനും കനത്ത തിരിച്ചടി; രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവ്

വീണ വിജയനും സിഎംആർഎല്ലിനും കനത്ത തിരിച്ചടി; രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവ്

എറണാകുളം : വിവാദമായ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിപിണറായി വിജയൻ്റെ  മകൾ വീണ വിജയനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും (CMRL) കനത്ത തിരിച്ചടി . കേസിൽ സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിർണ്ണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടുനൽകാൻ കൊച്ചിയിലെ കമ്പനി കാര്യ കോടതി ഉത്തരവിട്ടു. ഇതോടെ കേസിൽ ഇഡിയുടെ അന്വേഷണം കൂടുതൽ ശക്തമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.ഏകദേശം 54 വാള്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണ്ണായക രേഖകളാണ് ഇഡിക്ക് പരിശോധനയ്ക്കായി ലഭിക്കാൻ പോകുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയും സിഎംആർഎല്ലും തമ്മിൽ ഉണ്ടാക്കിയ ഐടി സേവന കരാറുകൾ, എക്സാലോജിക് കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, വീണ വിജയന്റെ ആദായനികുതി റിട്ടേൺസ് എന്നിവയുൾപ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ രേഖകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ രേഖകൾ ഇഡിക്ക് നൽകുന്നതിൽ തങ്ങൾക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് എസ്എഫ്ഐഒ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പഴുതടച്ച അന്വേഷണ റിപ്പോർട്ടും കൃത്യമായ തെളിവുകളും ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. ഇത്രയും ബൃഹത്തായ ഔദ്യോഗിക രേഖകൾ കൈവശം ലഭിക്കുന്നതോടെ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് അന്വേഷണ ഏജൻസി പ്രതീക്ഷിക്കുന്നു.

അതേസമയം, എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇഡിക്ക് കൈമാറുന്നതിനെ സിഎംആർഎൽ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിലവിൽ കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും, ഇഡിയുടെ ഈ ആവശ്യത്തിൽ തങ്ങൾ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം നടത്തുന്ന ഏജൻസി എന്ന നിലയിൽ ഇഡിക്ക് രേഖകൾ നൽകുന്നതിൽ നിയമപരമായ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി കമ്പനിയുടെ വാദങ്ങളെല്ലാം തള്ളി ഉത്തരവിടുകയായിരുന്നു. നേരത്തെ മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജികൾ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും നിയമപരമായ കനത്ത തിരിച്ചടി കമ്പനിക്കും വീണ വിജയനും നേരിട്ടിരിക്കുന്നത്.