"അൻസിബ സഹോദരിയെപ്പോലെ, ജിഹാദിയെന്ന് വിളിച്ചിട്ടില്ല"; പുറത്തു നിന്ന് പണി വന്നിട്ടുണ്ടെന്ന് ടിനി ടോം
എറണാകുളം :നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് നടൻ ടിനി ടോം. എന്തു കൊണ്ടാണ് ഇപ്പോൾ ഒരു ആരോപണം വരുന്നതെന്ന് അറിയില്ലെന്നും പുറത്തു നിന്നുള്ള ചില പണികൾ തനിക്ക് വന്നിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. അൻസിബ തനിക്ക് സഹോദരിയെപ്പോലെയാണ്. ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. അൻസിബ രാജി വച്ച് മാസങ്ങൾക്കു ശേഷമാണ് അക്കാര്യം അറിയുന്നതു പോലും. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്നറിയില്ല. ആരോപണങ്ങളിൽ വ്യക്ത വരുത്തേണ്ടതുണ്ട്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു.അൻസിബയെ ജിഹാദി എന്നു വിളിച്ചതായി നീന കുറുപ്പ് പറഞ്ഞെന്നാണ് അറിയുന്നത്. നേരിട്ട് കേൾക്കാത്ത ഒരു കാര്യമാണ് അൻസിബ പറയുന്നത്.അൻസിബയെ ജിഹാദി എന്നു വിളിച്ചിട്ടില്ല. മുസ്ലീം മത വിശ്വാസികളായ ഒരുപാടു പേർ തന്‍റെ സുഹൃത്തുക്കളാണ്.ഞാൻ ഉയർന്നു കയറിപ്പോകുമോയെന്ന് ചിലർ ഭയക്കുന്നുണ്ടാകും. കോമഡി ഷോയും സിനിമയുമെല്ലാം ചെയ്ത് കിട്ടുന്ന പണം കൊണ്ട് ഡീസലടിച്ചാണ് അമ്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത്. വിവാദങ്ങൾ ഇഷ്ടമില്ലാത്തയാളാണ്. അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാംപിന്‍റെ ശോഭ കെടുത്തുന്നതാണ് ഈ വിവാദം എന്നും ടിനി ടോം പറഞ്ഞു.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവയ്ക്കാനുണ്ടായ കാരണം നടൻ ടിനി ടോം ആണെന്നും തന്നെ പറ്റി നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി അൻസിബ ഹസൻ ആരോപിച്ചിരുന്നു .ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കും. മതതീവ്രവാദിയാക്കാൻ ശ്രമം നടത്തി. മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പരത്തി. ഇത്രയും കാലം തുറന്നു പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ നിയമനടപടി സ്വീകരിക്കുന്നതിനെ പറ്റി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ‍്യക്തമാക്കി.