നീക്കം ചെയ്‌ത വിഡി.സതീശൻ്റെ അഭിമുഖം ഫെയ്‌സ്‌ബുക്കിൽ പുനഃസ്ഥാപിച്ച് മെറ്റ

നീക്കം ചെയ്‌ത വിഡി.സതീശൻ്റെ  അഭിമുഖം ഫെയ്‌സ്‌ബുക്കിൽ പുനഃസ്ഥാപിച്ച്  മെറ്റ

 തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ. ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ റീസ്റ്റോര്‍ ചെയ്തു. വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം.ഇതിന് വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ രംഗത്തു വന്നിരുന്നു. അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തന് ഖേല്‍ക്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വിഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. രാഷ്ട്രീയ വനവാസം പരാമര്‍ശിക്കുന്നതായിരുന്നു സതീശന്റെ വീഡിയോ. ഇത് പൊലീസിൻ്റെ നിര്‍ദേശപ്രകാരം മെറ്റ നീക്കം ചെയ്തുവെന്നായിരുന്നു ആരോപണം. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് രത്തന്‍ ഖേല്‍ക്കര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.