രക്ഷാപ്രവർത്തന മർദ്ദനക്കേസ് : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‌യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വൻ ആശ്വാസം . പ്രതികളായ അഞ്ച് പേർക്കും ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുഡിഎഫ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്നതാണ് കോടതിയുടെ പുതിയ ഉത്തരവ്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ്പ്, വിപിൻ വി.വി, അരുൺ ആർ, ഷൈജു വി.കെ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതികൾക്കെതിരെ എസ്ഐടി ചുമത്തിയിരുന്ന നരഹത്യാശ്രമം/വധശ്രമം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ നിരീക്ഷിച്ചാണ് കോടതി നടപടി.നേരത്തെ ഈ കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന കാരണത്താൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാൽ പിന്നീട് യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് പ്രതികൾ വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.നവകേരള യാത്രയ്ക്കിടെ വിഐപി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണമാണ് തങ്ങൾ നടത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്, പ്രതിഷേധം കഴിഞ്ഞ് വാഹനം കടന്നുപോയ ശേഷമാണ് സുരക്ഷാ ജീവനക്കാർ കെഎസ്‌യു നേതാക്കളെ മർദ്ദിച്ചതെന്ന് കാണിച്ച് എസ്ഐടി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന വിശദമായ വാദപ്രതിവാദങ്ങൾക്കും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിനും ശേഷമാണ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. കേസിലെ സുപ്രധാന വഴിത്തിരിവായ ഈ ഉത്തരവോടെ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കങ്ങൾക്ക് തടസ്സം നേരിട്ടിരിക്കുകയാണ്.