ഇന്ധനവില വർധനവിനിടെ സതീശന്റെ മുൻ പ്രസ്താവന ചർച്ചയാകുന്നു

തിരുവനന്തപുരം :രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ പ്രസ്താവന. ഇന്ധനവില ഉയരുമ്പോൾ സംസ്ഥാനം നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കെ സതീശൻ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അതിനു തയ്യാറാകുമോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം.
''അധികമായി കിട്ടുന്ന വരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഓരോ തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കൂടുതൽ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്,' എന്നാണ് പ്രതിപക്ഷ നേതാവ് ആയിരിക്കെ സതീശൻ പറഞ്ഞത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് മൂന്നാം തവണയാണ് ഇന്ധനവില വർധനവ് നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ സതീശന്റെ പഴയ പ്രസ്താവന ചർച്ചയായിരിക്കുന്നത്.2021 ൽ ഇന്ധനവില വർധനവിനെതിരെ വി.ഡി.സതീശന്റെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധം നടന്നിരുന്നു. യുഡിഎഫ് എംഎൽഎമാരാണ് അന്ന് സതീശനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തത്. അന്നത്തെ നിലപാട് തന്നെയാണോ ഇന്നും സതീശനെന്ന് ചോദ്യം ഉയർന്നിട്ടുണ്ട്.നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്നത്തെ വാർത്താസമ്മേളനത്തിൽ സതീശനോടു മാധ്യമപ്രവർത്തകർ ചോദിച്ചു. ദിനംപ്രതിയെന്ന വിധം വില വർധനവ് സംഭവിക്കുകയാണ്. അതുകൊണ്ട് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സംസ്ഥാന നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സതീശൻ മറുപടി നൽകിയത്. പഠനങ്ങൾ നടത്തുകയാണെന്നും ധനമന്ത്രി കൂടിയായ സതീശൻ വ്യക്തമാക്കി.