"എസ്‌ഡിപിഐ ബന്ധം അടിസ്ഥാനരഹിതം, ഞങ്ങള്‍ക്ക് ഒരു വര്‍ഗീയതയോടും ബന്ധമില്ല" :

"എസ്‌ഡിപിഐ ബന്ധം അടിസ്ഥാനരഹിതം, ഞങ്ങള്‍ക്ക് ഒരു വര്‍ഗീയതയോടും ബന്ധമില്ല" :

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം - എസ്‌ഡിപിഐ ബന്ധമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഒരു തരത്തിലുള്ള വർഗീയതയുമായും ഇടതുപക്ഷത്തിന് ബന്ധമില്ലെന്നും എല്ലാ വർഗീയതകളെയും ഒരുപോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഏത് വര്‍ഗീയതയോടും സിപിഎമ്മിനോട് കൃത്യമായ നിലപാടുണ്ട്. ഞങ്ങള്‍ക്ക് ഒരു വര്‍ഗീയതയോടും ബന്ധമില്ല. എല്ലാ വര്‍ഗീയതയേയും ഞങ്ങള്‍ എതിര്‍ക്കുന്നു. അത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും സിപിഎമ്മിന് വേര്‍തിരിവില്ല. എല്ലാം വര്‍ഗീയതയായി കാണും. വിട്ടു വീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളും. അതിലപ്പുറമുള്ള കാര്യങ്ങള്‍ എസ്‌ഡിപിഐ യോട് ചോദിക്കണം. എല്‍ഡിഎഫിനെ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്-" മുഖ്യമന്ത്രി പറഞ്ഞു.ദുരാരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ടതില്ല. ഏതാനും വോട്ടിനു വേണ്ടി തെറ്റായ നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ല. ആരും കൊതിക്കുന്ന, ജീവിക്കാന്‍ പറ്റുന്ന സ്ഥലമായി കേരളം മാറി. അതാണ് എല്‍ഡി എഫിന്‍റെ നേട്ടം.

വസ്തുതകളെയല്ല നുണകളെയാണ് യു ഡി എഫ് ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്‍ഡിഎഫിന് നല്ല ജനസ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നത്. 2021 ലെ തുടര്‍ഭരണം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ ഞെട്ടലുണ്ടാക്കി. എന്തെങ്കിലും ഗിമ്മിക്കു കൊണ്ടല്ല തുടര്‍ഭരണം ലഭിച്ചത്. ജനങ്ങളുടെ നിത്യ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനും നാട് വികസിക്കാനും തുടര്‍ഭരണം കാരണമായി. എല്ലാ രംഗത്തും കേരളം മുന്നോട്ടാണ്. അതി ദാരിദ്ര്യ മുക്തമായതോടെ ലോകം തന്നെ കേരളത്തെ ശ്രദ്ധിക്കുന്നു.പ്രവാസി സമൂഹത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്ന ചാരിതാര്‍ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചായിരുന്നു മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.