തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക് മരണകാരണം : ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകൾ 10.30ക്ക്

 തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക് മരണകാരണം : ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകൾ 10.30ക്ക്

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരിവിൽ വിനോദ സഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ടെന്നും പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ശ്രീനന്ദയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയതായി പൊലീസ് പറഞ്ഞു. ഇന്ന്  രാവിലെ 10.30ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയാണ് ശ്രീനന്ദ. ചിക്കമഗളൂരുവിലെ പ്രശസ്‌ത വെള്ളച്ചാട്ടമായ മാണിക്യധാരയ്‌ക്ക് സമീപമാണ് ശ്രീനന്ദയെ കാണാതായത്. പെണ്‍കുട്ടിക്കായി നാലാം ദിവസവും തുടര്‍ന്ന തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക. പരിക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ അടക്കം 40 പേരടങ്ങളുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്യധാര വെള്ളച്ചാട്ടം കാണാനെത്തിയത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ബന്ധുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് ശ്രീനന്ദ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തിട്ടുണ്ട്. അന്നേ ദിവസം വൈകിട്ട് 5.30 കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി പിന്നീട് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മടങ്ങുന്നതിനിടെ അപ്രത്യക്ഷമാവുകയായിരുന്നു. തെർമൽ ഡ്രോണിൻ്റെ മോണിറ്ററിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്ത് നിന്ന് 1500 അടി താഴ്‌ചയിലായിരുന്നു മൃതദേഹം കിടന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ കർണാടക പൊലീസിൻ്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്‌ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തുകയും ചെയ്‌തു.

ദൂരുഹതയുണ്ടെന്ന് കുടുംബം:

ശ്രീനന്ദയുടെ മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത ബാക്കി നിൽക്കുകയാണ്. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയുമില്ലെന്നാണ് കുടുംബം പറയുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നതാകാമെന്നും കുടുംബം ആരോപിച്ചു. ശ്രീനന്ദയുടെ തിരോധാനത്തില്‍ ചിക്കമഗളൂരു റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളി കളയില്ലെന്നും ചിക്കമഗളുരു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

പത്താo ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീനന്ദ പഠനത്തിലെന്നപോലെ   കലാകായികരംഗത്തും മികവ് തെളിയിച്ച നാടിന് പ്രിയപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു .വീട്ടിൽ പൊതുദർശനത്തിന് വെച്ച ശ്രീനന്ദയെ അവസാനമായി ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുമായി പ്രദേശത്തെയും അയൽ പ്രദേശങ്ങളിലേയും നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.