ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി

ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന നിരീക്ഷിച്ചു. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളിലെ പുനപ്പരിശോധനാ ഹര്‍ജികളിലെ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

''ശബരിമല വിധി വിടുക. ഞങ്ങളുടെ ആളുകള്‍ മാത്രം മതി, മറ്റുള്ളവരെ ഞങ്ങളുടെ ക്ഷേത്രത്തില്‍ കടത്തില്ല എന്ന നിലപാട് ഹിന്ദു മതത്തിനു നല്ലതല്ല. ആ വിഭാഗത്തിനു തന്നെയും അതു നല്ലതിനാവില്ല. സമൂഹത്തെ അതു വിഭജിക്കും.''- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

എല്ലാ വിഭാഗങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം ഭരണകൂടത്തിന് കഴിയുമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ശബരിമല യുവതി പ്രവേശനം ഉള്‍പ്പടെ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കലിനിടയാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പരാമര്‍ശം. ക്ഷേത്രങ്ങളില്‍ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ വിഭാഗത്തില്‍പ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് സീനിയര്‍ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമര്‍ശം.എന്‍എസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉള്‍പ്പടെ മൂന്ന് കക്ഷികള്‍ക്ക് വേണ്ടിയാണ് സി എസ് വൈദ്യനാഥന്‍ ഹാജരായത്.ഇത്തരം നടപടി സമൂഹത്തെ വിഭജിക്കുന്നതാകുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാറും നിരീക്ഷിച്ചു. ക്ഷേത്രപ്രവേശനവും ആരാധനയും ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്താന്‍ മതവിഭാഗത്തിന് അവകാശമുണ്ടെന്ന വാദമുയര്‍ന്നപ്പോള്‍ അങ്ങനെയല്ല, 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം എല്ലാ വിഭാഗങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കാന്‍ സ്‌റ്റേറ്റിന് കഴിയുമെന്ന് നാഗരത്‌ന നിരീക്ഷിച്ചത്.

ഭരണഘടനയുടെ 25(രണ്ട്)(ബി) വകുപ്പ് പ്രകാരം ഭരണകൂടത്തിനുള്ള നിയമനിര്‍മാണാധികാരം സാമൂഹിക പരിഷ്‌കരണത്തിനാണെന്നും മതപരിഷ്‌കരണത്തിനല്ലെന്നുമായിരുന്നു എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. സ്വന്തം മതവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിശ്വാസിസമൂഹത്തിന് അവകാശം നല്‍കുന്ന 26(ബി) വകുപ്പിനെ മറികടക്കാന്‍ മേല്‍പ്പറഞ്ഞ 25(രണ്ട്)(ബി) വകുപ്പിനാകില്ലെന്നും എന്‍എസ്എസ്, അയ്യപ്പ സേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ വാദിച്ചു. മറ്റു സമുദായങ്ങളിലേതുപോലെ ഹിന്ദുമതത്തില്‍ മാര്‍പാപ്പയോ ബിഷപ്പോ അതുപോലുള്ള ഘടനാസമ്പ്രദായമോ ഇല്ലെന്ന് വൈദ്യനാഥന്‍ പറഞ്ഞു. ഹിന്ദുമതം എന്നുതന്നെ പറയാന്‍ തുടങ്ങിയത് കൊളോണിയല്‍കാലത്താണ്. അതിന് മുമ്പ് സനാതനധര്‍മമായിരുന്നു. ഒരു വിശ്വാസിസമൂഹത്തില്‍ ഒരേ മതക്കാര്‍ മാത്രമാകണമെന്ന് നിര്‍ബന്ധമില്ല. വിശ്വാസിസമൂഹത്തെ തിരിച്ചറിയാന്‍ കോടതി ഇടുങ്ങിയ നിര്‍വചനമുണ്ടാക്കരുതെന്നും അദ്ദേഹം വാദിച്ചു. ഭരണഘടനയുടെ 26(ബി) വകുപ്പിനെ 25(രണ്ട്)(ബി) വകുപ്പുമായി ചേര്‍ത്തുവായിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടിനോട് വൈദ്യനാഥന്‍ വിയോജിച്ചു. ഭരണകൂടത്തിന് നിയമനിര്‍മാണത്തിന് അധികാരം നല്‍കുന്ന വകുപ്പുമാത്രമാണ് 25(രണ്ട്)(ബി). അതിനാല്‍ വിശ്വാസി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശത്തിനു മുകളില്‍ നില്‍ക്കാന്‍ ഇതിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗതാവകാശങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ അവകാശത്തിനു മുകളില്‍ നില്‍ക്കുമെന്ന് ശബരിമല കേസ് വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഢ് എഴുതിയത് തെറ്റാണെന്ന് വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി.

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ക്ഷേത്രത്തിലേക്ക് എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന വെങ്കട്ടരമണ ദേവരു കേസിലെ സുപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യനാഥന്റെ വാദം 25(രണ്ട്)(ബി) വകുപ്പിന്റെ ഭാഷയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ അവകാശത്തിന് മുകളിലല്ല ഭരണകൂടത്തിന്റെ ഇക്കാര്യത്തിലുള്ള നിയമനിര്‍മാണാധികാരമെന്ന് സങ്കല്‍പ്പിച്ചാല്‍പ്പോലും, 26(ബി) വകുപ്പില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരായ 17-ാം വകുപ്പും ഉള്‍പ്പെടുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം നിലനില്‍ക്കുമ്പോള്‍ തന്നെ അവിടുത്തെ ആചാരങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിക്കാന്‍ പാടില്ലെന്ന ആചാരമുണ്ട്. അവിടെ ഉടുപ്പ് ധരിച്ച് കയറണമെന്ന് ആര്‍ക്കും വാശി പിടിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.