രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റല്‍ സെൻസസിന് തുടക്കമായി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമിട്ട് ഇന്ത്യ. രാജ്യത്തുടനീളമുള്ള ക്ഷേമ പദ്ധതികളെയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും പുനർനിർമിക്കാൻ സഹായിക്കുന്നതാണ് ജനസംഖ്യാ കണക്കെടുപ്പ്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റല്‍ സെൻസസ് എന്ന പ്രത്യേകതയും ഇക്കുറി സെൻസസിനുണ്ട്. കേരളത്തില്‍ ജൂണ്‍ മാസത്തിലാണ് ആദ്യഘട്ട സെൻസസ് നടപടികള്‍ ആരംഭിക്കുക.2011ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 121 കോടി ജനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. നിലവില്‍ 140 കോടിയിലധികം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 2011ന് ശേഷം 2021ലാണ് സെൻസസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ കണക്കെടുപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു. അങ്ങനെ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. 2027 മാർച്ച് മാസത്തോടെ പുതിയ സെൻസസ് പ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.സെൻസസ് എങ്ങനെ, എന്തിന്?
നിലവില്‍ ആരംഭിച്ച ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യഘട്ടം സെപ്‌റ്റംബർ വരെ നടക്കും. സെൻസസുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരു മാസത്തോളം അതത് പ്രദേശങ്ങളിലെ വീടുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെ കുറിച്ചുള്ള വിവരശേഖരണം നടത്തും. ആദ്യഘട്ടത്തിലാണ് ഇത്തരം വിവരശേഖരണം നടത്തുക. വിവരശേഖരണത്തിനായി ഈ വർഷം മൊബൈല്‍ ആപ്പുകളും വെബ്‌പോർട്ടലുകളും ഉപയോഗിക്കും. കൃത്യവും വേഗത്തിലുമുള്ള വിവരശേഖരണത്തിന് ഇത് സഹായകമാകും.
സെപ്‌റ്റംബർ മുതല്‍ അടുത്ത ഏപ്രില്‍ ഒന്നുവരെ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ മതം, ജാതി എന്നിവയുൾപ്പെടെ ആളുകളുടെ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങളാണ് ശേഖരിക്കുക. വിവരശേഖരണത്തിനായി മൂന്ന് ദശലക്ഷത്തിലധികം സർക്കാർ ജീവനക്കാരെ നിയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2011 ൽ, രാജ്യവ്യാപകമായി 240 ദശലക്ഷത്തിലധികം വീടുകളിൽ ഏകദേശം 2.7 ദശലക്ഷം ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്.ജാതി സെൻസസ് കണക്കെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കാനാണ് തീരുമാനം. അരികുവത്‌കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അപ്പുറം ജാതിയുടെ വിശാലമായ കണക്കെടുപ്പ് നടത്തും. ഇന്ത്യയിലെ സാമൂഹിക ശ്രേണിയുടെ ഒരു പുരാതന സംവിധാനമാണ് ജാതി. സാമൂഹിക നില നിർവചിക്കുന്നതിലും വിഭവങ്ങൾ, വിദ്യാഭ്യാസം, സാമ്പത്തിക അവസരം എന്നിവ ആർക്കാണ് ലഭ്യമാകുന്നതെന്ന് തീരുമാനിക്കുന്നതിലും ജാതി സ്വാധീനം ചെലുത്തുന്നു.
ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഹിന്ദു വിഭാഗത്തിനിടയില്‍, തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി നൂറുകണക്കിന് ജാതി ഗ്രൂപ്പുകളുണ്ട്. എന്നാൽ എത്ര പേർ അവരിൽ പെട്ടവരാണെന്ന് സംബന്ധിച്ച കണക്കുകള്‍ രാജ്യത്ത് പരിമിതമോ കാലഹരണപ്പെട്ടതോ ആണ്. സെൻസസ് വഴി വിശദമായ ജാതി വിവരങ്ങൾ ശേഖരിക്കാനുള്ള അവസാന ശ്രമം 1931-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് നടന്നത്.
1951-ൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സെൻസസ് മുതൽ, ചില സർക്കാർ ആനുകൂല്യങ്ങൾക്ക് യോഗ്യതയുള്ള പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അംഗങ്ങളായ ദലിതരെയും ആദിവാസികളെയും മാത്രമേ ഇത് കണക്കാക്കിയിട്ടുള്ളൂ. തുടർച്ചയായ സർക്കാരുകൾ സമ്പൂർണ ജാതി കണക്കെടുപ്പ് നടത്തുന്നതിനെ എതിർത്തു. ജാതി സെൻസസ് സാമൂഹിക സംഘർഷങ്ങൾ വർധിപ്പിക്കുകയും അശാന്തിക്ക് കാരണമാവുകയും ചെയ്യുമെന്ന് അവർ വാദിച്ചു.
സെൻസസ് വഴി ശേഖരിക്കുന്ന ജനസംഖ്യാ കണക്കുകള്‍ സർക്കാർ ക്ഷേമ പരിപാടികളുടെയും പൊതുനയങ്ങളുടെയും വിശാലമായ വിതരണത്തിന് അടിവരയിടുന്നു. ജനസംഖ്യാ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതിനായി പാർലമെന്‍റിന്‍റെ താഴത്തെ സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകൾ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കുന്നതിനും ഇത് പ്രേരിപ്പിച്ചേക്കാം. 2023-ലെ നിയമം നിയമസഭാ സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്‌തിരിക്കുന്നു. അതിനാൽ ഏതൊരു വിപുലീകരണവും സ്ത്രീ പ്രതിനിധികൾക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണം വർധിപ്പിക്കും.
സെല്‍ഫ് എന്യൂമറേഷൻ ചെയ്യുന്നത്
ചരിത്രത്തില്‍ ആദ്യമായാണ് സെൻസസില്‍ പൊതുജനങ്ങള്‍ക്ക് പോർട്ടല്‍ വഴി സ്വന്തമായി വിവരങ്ങള്‍ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പലരും ഇത് സംബന്ധിച്ച് സംശയത്തിലാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ പോർട്ടലില്‍ സ്വന്തമായി വിവരങ്ങള്‍ സമർപ്പിക്കാം. ചെയ്യേണ്ടത് ഇത്രമാത്രം.
വിവരങ്ങള്‍ സമർപ്പിക്കുന്നതിനായി https://se.census.gov.in/ എന്ന ലിങ്ക് തുറന്ന് പോർട്ടല്‍ സന്ദർശിക്കുക.
മൊബൈല്‍ നമ്പർ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. മാപ്പില്‍ ലൊക്കേഷൻ നല്‍കിയ ശേഷം വിവരങ്ങള്‍ നല്‍കാം.
വിവരങ്ങള്‍ സമർപ്പിച്ച് കഴിഞ്ഞാല്‍ ഒരു 16 അക്ക യുണീക്ക് ഐഡി ലഭിക്കും. ഈ ഐഡി വീടുകളില്‍ വിവരശേഖരണത്തിന് വീടുകളില്‍ എത്തുന്ന ഉദ്യോഗസ്ഥന് കൈമാറുക.