ബീഹാർ തെരഞ്ഞെടുപ്പ് പരാജയം :ആർജെഡിയിൽ പൊട്ടിത്തെറി

  ബീഹാർ തെരഞ്ഞെടുപ്പ് പരാജയം :ആർജെഡിയിൽ പൊട്ടിത്തെറി

പട്‌ന: രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവിൻ്റെ മകള്‍ രോഹിണി ആചാര്യ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെയാണ് കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്നും രാഷ്‌ട്രീയം ഉപേക്ഷിക്കുന്നുവെന്നുമുള്ള രോഹിണി ആചാര്യയുടെ പ്രഖ്യാപനം.

“ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. എൻ്റെ കുടുംബത്തെ ഞാൻ ഉപേക്ഷിക്കുന്നു... ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്... എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു” - രോഹിണി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

അതേസമയം എന്ത് കാര്യത്തിന്മേലുള്ള പഴിയാണ് രോഹിണി ഏറ്റെടുക്കുന്നത് എന്നത് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. 243 അംഗ നിയമസഭയിൽ ആർജെഡി നയിക്കുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) 202 - 35ന് നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് രോഹിണി ആചാര്യയുടെ എക്‌സ് പോസ്റ്റ്. ആദ്യത്തെ എക്‌സ് പോസ്റ്റിൽ രാഷ്ട്രീയം വിടാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് മാത്രമാണ് എഴുതിയിരുന്നത്. എന്നാൽ പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്‌ത് സഞ്ജയ് യാദവിനെയും റമീസിനെയും കുറ്റപ്പെടുത്തുകയായിരുന്നു.

ഹരിയാനയിൽ ജനിച്ച സഞ്ജയ് യാദവ് നിലവിൽ ആര്‍ജെഡി രാജ്യസഭാംഗവും തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന തേജസ്വിയുടെ അടുത്ത സഹായിയുമാണ്. റമീസും തേജസ്വിയുടെ അടുത്ത സഹായിയാണ്. ഇരുവരും തേജസ്വിയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

രോഹിണി കുറച്ചുകാലമായി സഞ്ജയുമായി തർക്കത്തിലാണെന്നാണ് പറയപ്പെടുന്നത്. ഏതായാലും രോഹിണിയുടെ പുതിയ പോസ്റ്റ് രാഷ്ട്രീയ ചർച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ഡോക്‌ടര്‍ കൂടിയായ രോഹിണി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്‌തതും രോഹിണി ആയിരുന്നു.

നേരത്തെയും രോഹിണി സഞ്ജയ് യാദവിനെ കടന്നാക്രമിച്ചുകൊണ്ട് ഈ വർഷം സെപ്‌തംബറിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പ്രചാരണ വാഹനമായി ഉപയോഗിക്കുന്ന ബസിൽ തൻ്റെ ഇളയ സഹോദരൻ തേജസ്വി പ്രസാദ് യാദവിന് പകരം ഇരിക്കുന്ന "നിലവാരമില്ലാത്ത വ്യക്തി" എന്നാണ് ഫേസ്ബുക്കിൽ രോഹിണി കുറിച്ചത്.

മുൻനിര നേതാക്കൾക്ക് മാത്രമുള്ള സ്ഥാനമാണിതെന്നും ഫേസ്ബുക്കിൽ രോഹിണി കുറിച്ചിരുന്നു. തനിക്ക് രാഷ്ട്രീയ അഭിലാഷമില്ലെന്നും മകളും സഹോദരിയും എന്ന നിലയിലുള്ള കടമ നിർവഹിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും രോഹിണി മുൻപും തുറന്നടിച്ചിരുന്നു.

രോഹിണിയെക്കൂടാതെ ലാലുവിൻ്റെ മൂത്ത മകനും മുൻ എംഎൽഎയുമായ തേജ് പ്രതാപും ഇയാളെ കടന്നാക്രമിച്ചിരുന്നു. സഞ്ജയും കൂട്ടാളികളെയും തൻ്റെ കുടുംബം തകർത്തു എന്നാണ് കുറ്റപ്പെടുത്തിയത്.

ആരാണ് സഞ്ജയ് യാദവ്?

41 കാരനായ സഞ്ജയ് ഹരിയാന സ്വദേശിയാണ്. തേജസ്വിയുടെ പഴയ സുഹൃത്താണ് സഞ്ജയ് യാദവ്. 2012-13ൽ, 1000 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ ലാലു ആദ്യമായി ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സമയത്താണ് സഞ്ജയ് യാദവിൻ്റെ രംഗ പ്രവേശനം.

2015, 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വർഷങ്ങളായി പാർട്ടിക്കൊപ്പമുണ്ട്. പിന്നീട് 2024ൽ പാർട്ടി ടിക്കറ്റിൽ പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷം വർഷങ്ങളായുള്ള, പാർട്ടിയുടെ വാഗ്‌ദാനത്തിൽ മാറ്റം വരുത്തി 10 ലക്ഷം സർക്കാർ ജോലികൾ വാഗ്‌ദാനം ചെയ്‌ത് യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ബിഹാറിലെ തൊഴിലില്ലായ്‌മ പ്രശ്‌നം വലിയ തോതിൽ ഉയർത്തിക്കൊണ്ടുവരുന്നതും സഞ്ജയ് യാദവാണ്. ലാലുവിനും തേജസ്വിക്കും ശേഷം ആർജെഡിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായാണ് സഞ്ജയ് യാദവിനെ കണക്കാക്കുന്നത്.