തുടർച്ചയായ ഡയാലിസിസും കടബാധ്യതയും; രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ട് അഞ്ച് യുവതികൾ

തുടർച്ചയായ ഡയാലിസിസും കടബാധ്യതയും; രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ട് അഞ്ച് യുവതികൾ

ജയ്‌പൂർ : രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് പ്രസവാനന്തര സ്ത്രീകൾ രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ടു. രാഗിണി, സുശീല, സുമൻ, ആരതി, പിങ്കി എന്നിവരാണ് കടുത്ത ശാരീരിക വേദനയും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് . തുടർച്ചയായ ഡയാലിസിസ് മൂലം അനുഭവിക്കുന്ന കടുത്ത വേദനയും, കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളുമാണ് ഇവരെ മാനസികമായി തളർത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഡയാലിസിസിന് വിധേയയാകുന്ന രാഗിണിക്ക് ചികിത്സാ ചെലവുകൾ താങ്ങാനാവാതെ ഭർത്താവിന് ജോലി പോലും നഷ്ടമായിരിക്കുകയാണ്. സമാനമായ അവസ്ഥയിലാണ് സുശീല മഹാവറും. കൂലിപ്പണിക്കാരനായ ഭർത്താവിന് രണ്ട് മാസമായി ജോലിക്ക് പോകാൻ കഴിയാത്തതും 60,000 രൂപയോളം കടബാധ്യത വന്നതും സുശീലയെ അങ്ങേയറ്റം തളർത്തിയിട്ടുണ്ട്. തങ്ങൾ കുടുംബത്തിന് ഭാരമായി മാറുന്നു എന്ന തോന്നലാണ് ദയാവധത്തിന് അപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ആശുപത്രി അധികൃതരുമായി നടത്തിയ കൗൺസിലിംഗിനൊടുവിൽ ഇവർ ചികിത്സ തുടരാൻ സമ്മതിച്ചെങ്കിലും അവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.

ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നുകളിലെ ഗുണനിലവാരമില്ലായ്മയാണ് വൃക്കരോഗത്തിന് കാരണമെന്ന് രാഗിണിയുടെ സഹോദരൻ വികാസ് ആരോപിക്കുന്നു. നേരത്തെ ഇതേ ആശുപത്രിയിൽ സമാനമായ അവസ്ഥയിൽ അഞ്ച് സ്ത്രീകൾ മരണപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, 90 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ സംബന്ധിച്ച നടപടികൾ ആരംഭിക്കാനാകൂ എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിലേഷ് ജെയിൻ വ്യക്തമാക്കി. എല്ലാ രോഗികൾക്കും വൃക്ക മാറ്റിവെക്കൽ ആവശ്യമില്ലെന്നും, ഡയാലിസിസിലൂടെ പലർക്കും രോഗം ഭേദമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് പ്രത്യേക പരിഗണന നൽകി ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്