FIFA WORLD CUP 2026: ഓസ്‌ട്രേലിയയെ പെനാൽറ്റിയിൽ വീഴ്ത്തി ഈജിപ്‌ത്തിന് ചരിത്രവിജയം- 4-2

ഡാളസ്: ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യത്തെ നോക്കൗട്ട് വിജയം കുറിച്ച് ഈജിപ്‌ത് . ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്ന്, പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് ഈജിപ്‌ത് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ലോകവേദിയിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയ ഈജിപ്‌ത്, ഇതോടെ നോക്കൗട്ടിലും തങ്ങളുടെ കന്നി ജയം ആഘോഷമാക്കി മാറ്റി.ഇരുരാജ്യങ്ങളും ആദ്യമായി നേർക്കുനേർ വന്ന മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ കനത്ത പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. കളി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യൻ വോൾപാറ്റോയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് ഈജിപ്ഷ്യൻ പോസ്റ്റിന്‍റെ ക്രോസ്ബാറിൽ തട്ടി തെറിച്ചപ്പോൾ ഓസ്‌ട്രേലിയയ്ക്ക് നിർഭാഗ്യം കൊണ്ട് മാത്രമാണ് ലീഡ് നഷ്ടമായത്.

ഓസീസിന്‍റെ ഈ ആദ്യകാല ആക്രമണങ്ങളെ പ്രതിരോധിച്ചു നിർത്തിയ ഈജിപ്‌ത് പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവരികയും കളിയുടെ വേഗത നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്‌തു. പിന്നാലെ 13-ാം മിനിറ്റിൽ ഈജിപ്‌ത് ആദ്യ ഗോൾ നേടി. ഇമാം ആശൂറിന്‍റെ ഫ്രീകിക്ക് ഓസീസ് പ്രതിരോധം തടഞ്ഞെങ്കിലും, റീബൗണ്ട് ആയി വന്ന പന്ത് കരീം ഹഫീസ് ബോക്‌സിലേക്ക് മനോഹരമായി ക്രോസ് ചെയ്‌തു നൽകി. ഈ പന്തിനെ ഓസീസ് ഗോൾകീപ്പർ പാട്രിക് ബീച്ചിനെ കാഴ്ചക്കാരനാക്കി ഇമാം ആശൂർ ശക്തമായ ഒരു ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു. ടൂർണമെന്‍റില്‍ ആശൂറിന്‍റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ സമനിലയ്ക്കായി ഓസ്‌ട്രേലിയ പല നീക്കങ്ങളും നടത്തിയെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്‌തഫ ഷൊബീറിന്‍റെ തകർപ്പൻ സേവുകൾ അവർക്ക് തിരിച്ചടിയായി.


രണ്ടാം പകുതിയിലെ  സെൽഫ് ഗോൾ

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈജിപ്‌തിനു തങ്ങളുടെ ലീഡ് ഇരട്ടിയാക്കാനുള്ള സുവർണ്ണാവസരം ലഭിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം ഒമർ മർമൂഷിന് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോസ്റ്റിന് പുറത്തേക്ക് അടിച്ചു കളഞ്ഞു. ഈ വലിയ പിഴവിന് 55-ാം മിനിറ്റിൽ ഈജിപ്‌തിനു വലിയ വില നൽകേണ്ടി വന്നു. എയ്ഡൻ ഒ നീൽ എടുത്ത ഫ്രീകിക്ക് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഈജിപ്ഷ്യൻ ഡിഫെൻഡർ മുഹമ്മദ് ഹാനിയുടെ തലയിൽ തട്ടി പന്ത് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ഒരു സെൽഫ് ഗോൾ വഴങ്ങിയ ഹാനിക്ക് ഇത് കരിയറിലെ മറ്റൊരു കറുത്ത അധ്യായമായി മാറി.ഈ ലോകകപ്പിൽ പിറക്കുന്ന 13-ാമത്തെ സെൽഫ് ഗോൾ ആയിരുന്നു ഇത്. ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സെൽഫ് ഗോളുകൾ പിറക്കുന്ന ടൂർണമെന്‍റായി ഇത് മാറി. സമനില വഴങ്ങിയ ശേഷവും ഈജിപ്‌ത് നീളൻ പാസുകളിലൂടെ ആക്രമണം തുടർന്നു. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ റാമി റാബിയയ്ക്ക് വിജയഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഓസീസ് കീപ്പർ ബീച്ച് ഒരു കൈകൊണ്ട് അത് തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയത്തേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു.

പെനാൽറ്റി ഷൂട്ടൗട്ടിലെ സലായുടെ പാനെങ്കയും വിജയവും

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ തുടർന്നതോടെയാണ് വിജയികളെ പ്രഖ്യാപിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഈജിപ്ഷ്യൻ താരങ്ങൾ എടുത്ത നാല് കിക്കുകളും കൃത്യമായി ലക്ഷ്യം കണ്ടു. സൂപ്പർ താരം മുഹമ്മദ് സലാ എടുത്ത മനോഹരമായ പാനെങ്ക പെനാൽറ്റി കിക്ക് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. മറുഭാഗത്ത് ഓസ്‌ട്രേലിയയുടെ ഹാരി സൗട്ടർ, ലൂക്കാസ് ഹെറിംഗ്ടൺ എന്നിവരുടെ കിക്കുകൾ പാഴായപ്പോൾ, ഹൊസാം അബ്ദുൽ മജീദ് എടുത്ത അവസാന കിക്കിലൂടെ ഈജിപ്‌ത് 4-2 ന് ചരിത്ര വിജയം ഉറപ്പിച്ചു.മറുവശത്ത്, ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നത്. എന്നാൽ കളിച്ച മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും (2006-ൽ ഇറ്റലിയോടും, 2022-ൽ അർജന്‍റീനയോടും, ഇപ്പോൾ ഈജിപ്‌തിനോടും) പരാജയപ്പെടാനായിരുന്നു സോക്കറൂസിന്‍റെ വിധി. പരിശീലകൻ ഹൊസാം ഹസന്‍റെ കീഴിൽ ഈ ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ഈജിപ്‌ത്, ജൂലൈ 8-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അർജന്‍റീനയെ നേരിടും.