പ്രീക്വാർട്ടർ സ്വപ്‌നങ്ങളുമായി ഫ്രാൻസും നോർവേയും മെക്‌സിക്കോയും ഇന്ന് പോർക്കളത്തിൽ

മുംബൈ : ഫിഫ ലോകകപ്പിന്‍റെ പ്രവചനാതീതമായ റൗണ്ട് ഓഫ് 32 നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുമ്പോൾ ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നത് മൂന്ന് വൻശക്തികളുടെ പ്രകടനത്തിലേക്കാണ്. കരുത്തരായ ഫ്രാൻസ് സ്വീഡനെയും, എർലിങ് ഹാലണ്ടിന്‍റെ നോർവേ ഐവറി കോസ്റ്റിനേയും, ആതിഥേയരായ മെക്‌സിക്കോ ഇക്വഡോറിനെയും നേരിടും.
അമ്മയുടെ മരണത്തെത്തുടർന്ന് താൽക്കാലികമായി നാട്ടിലേക്ക് മടങ്ങിയ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സ് ടീമിനൊപ്പം തിരിച്ചെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ അഭാവത്തിലും അസിസ്റ്റന്‍റ് കോച്ച് ഗൈ സ്റ്റീഫന്‍റെ കീഴിൽ ഫ്രാൻസ് നോർവേയെ 4-1 ന് തകർത്തിരുന്നു. 1998-ന് ശേഷം ആദ്യമായാണ് ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറുന്നത്.എന്നാൽ സ്വീഡനെതിരെയുള്ള മത്സരത്തിന് മുൻപ് ഫ്രാൻസിന് പരിക്കിന്‍റെ ആശങ്കയുണ്ട്. പ്രമുഖ സ്ട്രൈക്കർ മാർക്കസ് തുറാം പരിക്കേറ്റ് പുറത്താണ്. മധ്യനിര താരം എൻഗോളോ കാന്‍റെ കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല. മറുഭാഗത്ത് സ്വീഡൻ ഗ്രൂപ്പ് ഘട്ടത്തിൽ തപ്പിത്തടഞ്ഞാണ് എത്തിയതെങ്കിലും അവരെ കുറച്ചുകാണാൻ ഫ്രാൻസ് ഒരുക്കമല്ല. സ്വീഡൻ ഡിഫെൻഡർ ഇസാക് ഹീൻ പരിക്കുമൂലം ഇന്ന് കളിക്കില്ല. ഈ മത്സരത്തിൽ ജയിക്കുന്നവർ പ്രീ-ക്വാർട്ടറിൽ പരാഗ്വേയെ നേരിടും.
1998-ന് ശേഷം ആദ്യമായി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിച്ച നോർവേ വലിയ ആത്മവിശ്വാസത്തിലാണ്. നോക്കൗട്ട് വേദിയായ ഡാളസിൽ എത്തിയ ടീമിന് വിമാനത്താവളത്തിൽ വച്ച് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ വള്ളം തുഴയുന്നതുപോലെ (Rowing) ആംഗ്യം കാട്ടിയാണ് വിചിത്രവും രസകരവുമായ സ്വീകരണം നൽകിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്രാൻസിനെതിരെ സൂപ്പർ താരം എർലിങ് ഹാലണ്ട് ഉൾപ്പെടെ 10 പ്രമുഖ താരങ്ങൾക്ക് കോച്ച് വിശ്രമം അനുവദിച്ചിരുന്നു.
താരങ്ങൾക്ക് വിശ്രമം നൽകിയത് നോക്കൗട്ടിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുമെന്ന് ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡും മിഡ്ഫീൽഡർ സാണ്ടർ ബെർഗും വ്യക്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ ഹാലണ്ട് ഇന്ന് ഐവറി കോസ്റ്റിന്‍റെ പ്രതിരോധ കോട്ട പൊളിക്കാൻ ആദ്യ ഇലവനിൽ തിരിച്ചെത്തും. നാലാം ലോകകപ്പ് കളിക്കുന്ന ഐവറി കോസ്റ്റിന്‍റെ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് മത്സരമാണിത്.
അസ്റ്റെക്ക സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ വൻ പിന്തുണയോടെയാണ് ആതിഥേയരായ മെക്‌സിക്കോ ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുന്നത്. ഗ്രൂപ്പ് എ-യിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മെക്‌സിക്കോ വരുന്നത്. സമുദ്രനിരപ്പിൽ നിന്നും 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിൽ കളിക്കുന്നത് എതിരാളികൾക്ക് ശ്വസനതടസ്സമുണ്ടാക്കാറുണ്ട്. ഈ കാലാവസ്ഥ മെക്‌സിക്കോയ്ക്ക് വലിയ അനുകൂല ഘടകമാണ്.
1986-ന് ശേഷം ആദ്യമായി ഒരു നോക്കൗട്ട് മത്സരം ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെക്‌സിക്കോ ഇറങ്ങുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പന്മാരായ ജർമ്മനിയെ 2-1 ന് അട്ടിമറിച്ച് നാടകീയമായി യോഗ്യത നേടിയ ഇക്വഡോറിനെ മെക്‌സിക്കോയ്ക്ക് ഭയക്കേണ്ടതുണ്ട്. എക്‌സ്‌ട്രാ ടൈമിലേക്കോ പെനാൽറ്റിയിലേക്കോ നീണ്ടാലും കളി ജയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് മെക്‌സിക്കൻ ലെഫ്റ്റ് ബാക്ക് ജീസസ് ഗല്ലാർഡോ വ്യക്തമാക്കി.
മത്സര സമയക്രമം (ഇന്ത്യൻ സമയം)
ഐവറി കോസ്റ്റ് - നോർവേ (രാത്രി 10:30)
ഫ്രാൻസ് - സ്വീഡൻ (പുലർച്ചെ 2:30)
മെക്‌സിക്കോ - ഇക്വഡോർ (പുലർച്ചെ 6:30)