ഷിഗെല്ല ബാധിച്ച് തൃശ്ശൂരിൽ യുവാവ് മരിച്ചു,കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിൽ യുവാവ് മരിച്ചു,കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

തൃശൂര്‍: ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കൊടകരയിലെ ഭാര്യവീട്ടില്‍ ആണ് കുറച്ച് നാളായി ഇയാള്‍ താമസിച്ചിരുന്നത്.കടുത്ത ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് രണ്ട് ദിവസം മുന്‍പ് കൊടകരയിലെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം കൂടിയതോടെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് ഞായറാഴ്ച കബറടക്കം നടത്തി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തും.

കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊകേരി പഞ്ചായത്തിലാണ് അണുബാധ കണ്ടെത്തിയത്. നാലും എട്ടും വയസ്സുള്ള രണ്ടു ആണ്‍ കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. അതിനെ തുടര്‍ന്നു പഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്തെ ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ വയറിളക്കം സംബന്ധിച്ച കാരണങ്ങളാല്‍ ക്ലാസില്‍ ഹാജരാവാത്ത സാഹചര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകള്‍ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ അറിയിച്ചു.

മലേറിയയും ...

കോഴിക്കോട്  തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിതികരിച്ചത്. ജോലി കണ്ടെത്താനായി മെയ് അവസാനത്തോടെയാണ് ഇയാൾ കോഴിക്കോട് എത്തിയത്. തുടർന്ന് ഇയാൾ തിക്കോടിയിലെ ഒരു വാടകക്കെട്ടിടത്തിൽ ഇയാൾ താമസിച്ചു വരികയായിരുന്നു. .കടുത്ത പനിയെ തുടർന്ന് ജൂൺ എട്ടാം തീയതി ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് മലേറിയ സ്ഥിരീകരിച്ചത്. നിലവിൽ തിക്കോടിയിൽ ഇയാൾ താമസിച്ചിരുന്നു സ്ഥലത്ത് തന്നെ നീരീക്ഷണത്തിൽ തുടരുകയാണ്.എന്നാൽ മലേറിയയുടെ ഉറവിടം മധ്യപ്രദേശ് ആണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.