ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ മുരളീധരൻ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു

 ഗുരുവായൂർ ക്ഷേത്രത്തിലെ  നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ മുരളീധരൻ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞു. സ്വര്‍ണ പ്രഭയില്‍ തെളിഞ്ഞ ദീപസ്തംഭം കണ്ട് ഭക്തരുടെ മനം നിറഞ്ഞു. ഇന്നു വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണം.119 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപസ്തംഭം വഴിപാടായി സമര്‍പ്പിച്ച സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമര്‍പ്പണ ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായര്‍, എം.യു ഷിനിജ, ദീപസ്തംഭം നവീകരണം വഴിപാടായി സമര്‍പ്പിച്ച ചെന്നൈ വ്യവസായി സനല്‍കുമാര്‍, കുടുംബാംഗങ്ങള്‍ ,ക്ഷേത്രം ഡിഎ എം രാധ, ഭരണ വിഭാഗം ഡിഎ പ്രമോദ് കളരിക്കല്‍, മരാമത്ത് ചീഫ് എന്‍ജിനീയര്‍ എം വി രാജന്‍, എക്‌സി.എന്‍ജിനീയര്‍ എം കെ അശോക് കുമാര്‍, വി ബി സാബു, അസി.മാനേജര്‍ ലെജുമോള്‍, ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. സനല്‍കുമാര്‍, പ്രവൃത്തി ചെയ്ത നടവരമ്പ് ഉണ്ണിക്കൃഷ്ണന്‍ മേനോന്‍, മറ്റ് പ്രവൃത്തി നിര്‍വ്വഹിച്ച ജീവനക്കാര്‍ എന്നിവര്‍ക്ക് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി കെ മുരളിധരന്‍ സമ്മാനിച്ചു.

ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശീവേലി കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദര്‍ശിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് മന്ത്രി തുലാഭാര വഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേര്‍ന്നത്. 75 കിലോ വേണ്ടി വന്നു. ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി.