ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല, വികസനത്തിന് സ്ഥലമേറ്റെടുക്കും: കെ .മുരളീധരൻ

ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല, വികസനത്തിന് സ്ഥലമേറ്റെടുക്കും: കെ .മുരളീധരൻ

തൃശൂര്‍: ഗുരുവായൂരില്‍ തിരക്ക് ഒഴിവാക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. ഭക്തജനങ്ങള്‍ക്ക് സുഖദര്‍ശനമൊരുക്കാന്‍ ഗുരുവായൂരില്‍ തുടക്കത്തില്‍ പരീക്ഷണടിസ്ഥാനത്തിലാണ് വിര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കുക. ഭക്തജനങ്ങള്‍ക്കാവശ്യമായ നവീന സൗകര്യങ്ങള്‍ ഒരുക്കി ഗുരുവായൂര്‍, ശബരിമല, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ മികച്ച തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ക്ഷേത്ര വികസനത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സ്ഥലമേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. ഒന്‍പത് മാസത്തിനുള്ളില്‍ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ തടസ്സങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര വികസനം പ്രായോഗിക രൂപത്തിലെത്തും. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ച് പിടിക്കും. ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തുവാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.വിദഗ്ധ സമിതിക്ക് രൂപം നല്‍കി വെങ്ങാട് ഗോശാലയിലെ പ്രശ്‌നങ്ങള്‍, പരിഹരിക്കും. ആ നക്കോട്ടയിലെ പുന്നത്തൂര്‍ കോവിലകം ചരിത്ര സ്മാരകമാക്കും. ആനകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗം ചികിത്സയിലൂടെ മാറ്റാന്‍ വിദഗ്ധരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , സി മനോജ്, മനോജ് ബി നായര്‍, എം യു ഷിനിജ, അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥര്‍, ദേവസ്വത്തിലെ വിവിധ, വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.