കുംഭമേള വൈറൽ താരത്തിൻ്റെയും ഭര്‍ത്താവിൻ്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം : 'മൊണാലിസ'യുടെയും ഭര്‍ത്താവിൻ്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു മധ്യപ്രദേശ് പൊലീസിൻ്റെ വാദം. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നത് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.തൻ്റെ റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത വിവാഹവും നിയമപരമായി നിലനില്‍ക്കില്ല. പെണ്‍കുട്ടിയെ കേസില്‍ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.