ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജൂൺ 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
ഏതാണ്ട് നാല് പതിറ്റാണ്ടോളം നീണ്ട സേവന പാരമ്പര്യമുള്ള ധീരജ് സേത്ത്, ആർമർഡ് കോർപ്സ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്. ഖടകവാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1986 ഡിസംബറിലാണ് സൈന്യത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. സൈനിക സേവനത്തിൽ ഓപ്പറേഷൻ, സ്ട്രാറ്റജിക്, കപ്പബിലിറ്റി ഡെവലപ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ് എന്നിവയുടെ മേധാവിയായും സുദർശൻ ചക്ര കോർപ്സിന്റെ കമാൻഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് എന്ന നിലയിൽ നിർണ്ണായകമായ സൈനിക-ഔദ്യോഗിക ചുമതലകളും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആധുനികവൽക്കരണത്തിലും തന്ത്രപരമായ ആസൂത്രണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. സൈനിക വിദ്യാഭ്യാസ രംഗത്തും ഉന്നത നിലവാരം പുലർത്തിയ അദ്ദേഹം ഹൈ കമാൻഡ് കോഴ്സ്, നാഷണൽ ഡിഫൻസ് കോളേജ് കോഴ്സ് എന്നിവയും പാരിസിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്