"മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരും ": അഭിജീത് ദിപ്‌കെ
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. പരീക്ഷകളിലെയും റിക്രൂട്ട്‌മെൻ്റ് ടെസ്‌റ്റുകളിലെയും ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം ശക്തമാകുകയാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം നീളുമെന്ന് ദിപ്‌കെ വ്യക്തമാക്കി.സ്വന്തം വസിതിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ദിപ്‌കെ നിലപാട് അറിയിച്ചത്. ഇന്നലെ ഡൽഹിയിലെ ജന്തർ മന്ദറിലെ പ്രതിഷേധത്തിൽ നൂറുകണക്കിന് സിജെപി പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. പരീക്ഷകളിലെയും റിക്രൂട്ട്‌മെൻ്റ് ടെസ്‌റ്റുകളിലെയും ക്രമക്കേടുകളുടെ പേരിൽ ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നും വ്യക്തമാക്കി.ജന്തർ മന്തറിൽ നടന്ന സിജെപിയുടെ ബാനറിൽ സംഘടിപ്പിച്ച പ്രതിഷേധം വിജയകരമായിരുന്നു എന്നും എഴായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നും ദിപ്‌കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രസ്ഥാനം ഇപ്പോൾ രാജ്യവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന് മാധ്യമങ്ങളെ അറിയിച്ചു. പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ, ധർമേന്ദ്ര പ്രധാനെ പിരിച്ചു വിടുന്നതിനോ അദ്ദേഹം സ്വമേധയാ രാജിവയ്‌ക്കുന്നതിനോ ഒരാഴ്‌ച കാത്തിരിക്കും. ഫലം കണ്ടില്ലെങ്കിൽ അതിനുശേഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദിപ്‌കെ പറഞ്ഞു. ധർമേന്ദ്ര പ്രധാൻ്റെ രാജിയോടൊപ്പം ഭരണകക്ഷിയായ ബിജെപി ഹിന്ദു-മുസ്‌ലിം രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മുദ്രാവാക്യങ്ങൾ ഉയർന്നു. ഭാരത് മാതാ കി ജയ് എന്ന് വിളിച്ച് മാതൃരാജ്യത്തെ വാഴ്‌ത്തുകയും ചെയ്‌തു.
ദിപ്‌കെയുടെ വസതിയിൽ സുരക്ഷ ശക്തം
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ അഭിജിത് ദിപ്‌കിൻ്റെ വസതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നേരത്തെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരുന്നു. ഇപ്പോളിത് പതിനഞ്ചായി വർധിപ്പിച്ചു. ലോക്കൽ പൊലീസും സിറ്റി പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്‌ക്കായി സജ്ജീകരിച്ചിരിക്കുന്നത് എന്ന് എംഐഡിസി വാലൂജ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മെയിലാണ് 22 ദശലക്ഷം ഫോളേവേഴ്‌സുമായി സിജെപി പാർട്ടി പൊതുസമൂഹത്തിൽ ശ്രദ്ധ നേടുന്നത്. നീറ്റ്, സിബിഎസ്‌ഇ, സിയുഇറ്റി, എസ്‌എസ്‌സി പരീക്ഷകളിലും റിക്രൂട്ട്‌മെൻ്റ് ടെസ്‌റ്റുകളിലും ക്രമക്കേടുകൾ ആരോപിച്ച് ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോക്രോച്ച് പാർട്ടി യുവാക്കളെ പ്രോത്സാഹിപ്പിച്ചു. ഈ കടുത്ത പ്രതിഷേധത്തിൽ കാലാവസ്ഥാ പ്രവർത്തക സോനം വാങ്‌ചുക്ക്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടചാരി, സിപിഐയുടെ ആനി രാജ, ഇടതുപക്ഷ വിദ്യാർഥി യുവജന സംഘടനാ പ്രവർത്തകർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.