സിലിണ്ടര്‍ വില വര്‍ധനവ് : മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും

സിലിണ്ടര്‍ വില വര്‍ധനവ് : മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും

തിരുവനന്തപുരം: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലവര്‍ധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍. പ്രതിഷേധസൂചകമായി മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും നടത്തും.993 രൂപയാണ് ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തീര്‍ത്തും അന്യായമായ വിലവര്‍ധനയാണ് വരുത്തിയിരിക്കുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. 1498 രൂപയാണ് അഞ്ച് മാസത്തിനിടെ വര്‍ധിപ്പിച്ചത്. ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലവര്‍ധന. എല്‍പിജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിച്ചത്. 3085 രൂപയാണ് ഇന്ന് പ്രാബല്യത്തില്‍ വന്നവിധം കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് വലിയ ആഘാതമാണ് ഈ കനത്ത വിലക്കയറ്റം. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരായേക്കും.